ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ അരങ്ങേറി ഏഴുറൺസിന് ആറു വിക്കറ്റിന് വീഴ്ത്തിയ സ്കോട്ട് ബോളണ്ടിനെക്കുറിച്ച്
മെൽബണിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റും ജയിച്ച് ആസ്ട്രേലിയ പരമ്പര സ്വന്തമാക്കിയപ്പോൾ ഏറ്റവും ശ്രദ്ധ നേടിയത് സ്കോട്ട് ബോളണ്ട് എന്ന പേസ് ബൗളറായിരുന്നു. പലപ്പോഴും പകരക്കാരനായി എത്തി മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള ബോളണ്ട് ഇത്തവണ പേസ് ബൗളർ ജോഷ് ഹെയ്‌സൽവുഡിന് പകരമാണ് ടീമിലെത്തിയത്. തുടർന്നങ്ങോട്ട് ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ചാരമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഏഴ് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ബോളണ്ട് മെൽബണിലെ അരങ്ങേറ്റത്തിൽ കാഴ്ച വെച്ചത്. അതുകൊണ്ടുതന്നെ അരങ്ങേറ്റത്തിൽത്തന്നെ മാൻ ഒഫ് ദ മാച്ചുമായി.
ആസ്ട്രേലിയൻ ആദിമ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ക്രിക്കറ്ററാണ് 32 കാരനായ ബോളണ്ട്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഒരിന്നിംഗ്സിനും 14 റൺസിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇതോടെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കുറച്ച് റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ താരമെന്ന റെക്കാഡും ബോളണ്ടിന് സ്വന്തമായി. ഇതിന് മുമ്പ് ആസ്ട്രേലിയ്ക്ക് വേണ്ടിയൊരു ഏകദിനം മാത്രമാണ് സ്‌കോട്ട് ബോളണ്ട് കളിച്ചതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം അത്രയും തഴക്കവും പഴക്കവും വന്ന പോലുള്ള പ്രകടനമാണ് ആഷസിൽ അദ്ദേഹം പുറത്തെടുത്തത്.
പാർക്ക്‌ഡേൽ ക്ലബ്ബ് അണ്ടർ 12 ടീമിലാണ് സ്‌കോട്ട് ബോളണ്ടിന്റെ തുടക്കം. ചുരുങ്ങിയ സമയത്തിനുള്ളിൽ അമ്പതോളം മാച്ചുകൾ ബോളണ്ട് ക്ലബിനായി കളിച്ചു, മുപ്പതിലധികം വിക്കറ്റുകൾ വീഴ്ത്തി ക്ലബിലെ തന്നെ മികച്ച കളിക്കാരനായി മാറിയ ബോളണ്ട് ഏവരെയും ഞെട്ടിച്ചു. ക്രിക്കറ്റിനോടുള്ള താത്പര്യവും അഭിനിവേശവും കൂടുതൽ ഉയരങ്ങൾ കീഴടക്കണമെന്ന ചിന്ത ബോളണ്ടിലുണ്ടാക്കി. ക്രിക്കറ്റിനോടുള്ള പാഷൻ ഫ്രാങ്ക്സ്റ്റൺപെനിൻസുല എന്ന മികച്ച ക്ലബിലെത്തിച്ചു.
അതുവരെ ബൗളിംഗിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന ബോളണ്ട് തന്റെ രീതി മാറ്റുകയായിരുന്നു. നിക് ജുവൽ എന്ന കോച്ചിന്റെ കീഴിൽ ബൗളിംഗിൽ കൂടുതൽ പരിശീലനം നേടി. എന്നാൽ ആദ്യത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ബോളണ്ടിന് കഴിഞ്ഞില്ല. ആറ് മാച്ചുകളിൽ നിന്ന് വെറും മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. എന്നാൽ വിട്ടുകൊടുക്കാന്‍ ബോളണ്ട് തയ്യാറായില്ല. കൂടുതൽ നേരം പിച്ചിൽ പരിശീലനത്തിനായി ചെലവഴിച്ചു. രണ്ടാം സീസണിൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം ബോളണ്ട് കാഴ്ച വെച്ചു. 20 മാച്ചുകളിൽ നിന്നുമായി നേടിയത് 27 വിക്കറ്റ്.
വെസ്റ്റേൺ ആസ്‌ട്രേലിയ്‌ക്കെതിരേ 2011 നവംബർ 11 നായിരുന്നു ബോളണ്ടിന്റെ ആദ്യത്തെ ആഭ്യന്തര മത്സരം. സൗത്ത് ആസ്‌ട്രേലിയുമായുള്ള മത്സരത്തിന്റെ അവസാനത്തോടെ ഒൻപത് വിക്കറ്റുകളെന്ന പൊൻതൂവൽ ബോളണ്ട് സ്വന്തമാക്കി. 2012-13 സീസണിൽ സൗത്ത് ആസ്‌ട്രേലിയ്‌ക്കെതിരേയുള്ള കളിയിൽ മികച്ച പ്രകടനം ബോളണ്ട് കാഴ്ച വെച്ചുവെങ്കിലും ഒരു വിക്കറ്റിന് സൗത്ത് ആസ്‌ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു.
പ്രൊഫഷണൽ ക്രിക്കറ്റിൽ ബോളണ്ട് ഏറ്റവും കൂടുതൽ നേട്ടങ്ങള്‍ സ്വന്തമാക്കിയത് 2013-14 സീസണിലായിരുന്നു. ഇതേ സീസണിൽ നടന്ന റോയ്ബി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ബോളണ്ടിന് നിർണായകമായി. ആറ് മാച്ചുകളിൽ നിന്ന് ഒൻപത് വിക്കറ്റുകൾ സ്വന്തമാക്കി ബോളണ്ട് മികച്ച ഫാസ്റ്റ് ബൗളർ എന്ന ലേബൽ സ്വന്തമാക്കി. ഇതേ സീസണിൽ ന്യൂ സൗത്ത് വെയിൽസുമായുള്ള മത്സരത്തിൽ വിജയം നേടുന്നതിൽ ബോളണ്ടിന്റെ ബൗളിംഗ് പ്രധാന പങ്ക് വഹിച്ചു. തുടർന്നുള്ള സീസണിൽ വിക്ടോറിയയുടെ പ്രധാന കളിക്കാരനായി ബോളണ്ട് മാറി.
ബോളണ്ടിന്റെ മികച്ച പ്രകടനം വിക്ടോറിയൻ ടീമിന് നാല് ഷെഫീൽഡ് ഷീൽഡ് കിരീടം നേടി കൊടുത്തു. സംസ്ഥാന തലത്തിലും അന്തർദേശീയ തലത്തിലും ബോളണ്ടിന്റെ കരിയറിൽ നിർണായക പങ്കുവഹിച്ചത് 2015-16 സീസൺ ആണ്. വെസ്റ്റേൺ ആസ്‌ട്രേലിയ്ക്ക് എതിരേയുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനം നാഷണൽ സെലക്ടർമാരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ആസ്‌ട്രേലിയയുടെ സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ബോളണ്ടിനെയും ഉൾപ്പെടുത്തി.
2016 ൽ ഇന്ത്യക്കെതിരെയുള്ള ട്വന്റി 20 പരമ്പരയ്ക്കുള്ള ആസ്ട്രേലിയൻ ടീമിൽ ബോളണ്ട് ഉൾപ്പെട്ടു. എന്നാൽ ഈ മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല. കളിച്ച രണ്ടു മത്സരങ്ങളിലും എടുത്തു പറയത്തക്ക വിക്കറ്റുകളും കുറവായിരുന്നു. പിന്നീട് വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ എന്നിവർ പങ്കെടുത്ത ത്രിദിന പരമ്പരയിൽ ജോണ്‍ ഹേസ്റ്റിംഗ്‌സിന് പകരക്കാരനായി ബോളണ്ട് ഉൾപ്പെട്ടു. പിന്നീടങ്ങോട്ടുള്ള ബോളണ്ടിന്റെ കരിയർ ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു.എന്നാൽ ഈ ആഷസിലെ പ്രകടനത്തോടെ ബോളണ്ട് ആസ്ട്രേലിയൻ ടീമിന്റെ അഭിവാജ്യഘടകമായി മാറിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |