രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ ഓപ്പണർ യഷ് ദുബെയുടെ (പുറത്താകാതെ 224) ഡബിൾ സെഞ്ച്വറിയുടെ പിൻബലത്തിൽ കേരളത്തിനെതിരെ മദ്ധ്യപ്രദേശിന് കൂറ്റൻ സ്കോർ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മദ്ധ്യപ്രദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 474 റൺസെടുത്തിട്ടുണ്ട്. 180 ഓവറുകൾ കേരളം എറിഞ്ഞു കഴിഞ്ഞു. ദുബെയ്ക്ക് മികച്ച പിന്തുണ നൽകിയ രജത് പട്ടീദാർ (142) സെഞ്ച്വറി നേടി. ദുബെയ്ക്കൊപ്പം മിഹിർ ഹിർവാനിയാണ് ക്രീസിൽ. മത്സരത്തിൽ വിജയിക്കുകയോ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമിനല നേടുകയോ ചെയ്യുന്നടീമാകും നോക്കൗട്ട് റൗണ്ടിൽ കടക്കുക.
218/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മദ്ധ്യ പ്രദേശിനെ ദുബെയും പട്ടീദാറും പ്രശ്നമില്ലാതെ മുന്നോട്ട് കൊണ്ടുപോയി. ഇന്നലെ ഇരുവരും 50 ഓവറോളം ബാറ്റ് ചെയ്തു. മൂന്നാം വിക്കറ്റിൽ 643 പന്ത് നേരിട്ട് 277 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. മദ്ധ്യ പ്രദേശ് സ്കോർ 365ൽ വച്ച് പട്ടീദാറിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ജലജ് സക്സേനായാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദിത്യ ശ്രീവാസ്തവ (9), അകഷ്ട് രഘുവംശി (50) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. കേരളത്തിനായി ജലജ് രണ്ടും എൻ.പി ബേസിൽ, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ദിവസത്തെ കളി കൂടിയെ ഇനി അവശേഷിക്കുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |