കേരള ബ്ലാസ്റ്റേഴ്സ് -ജംഷഡ്പൂർ രണ്ടാം പാദ സെമി ഇന്ന്
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ കേരള ബ്ലാസ്‌റ്റേഴ്സും ജംഷഡ്പൂർ എഫ്.സിയും തമ്മിലുള്ള രണ്ടാം പാദസെമി ഫൈനൽ ഇന്ന് രാത്രി നടക്കും. രാത്രി 7.30 മുതൽ തിലക് മൈതാനിലാണ് മത്സരം. ആദ്യ പാദത്തിൽ സഹൽ അബ്ദുൾ സമദ് നേടിയ ഗോളിന്റെ പിൻബലത്തിൽ 1-0ത്തിന്റെ ജയം നേടാനായതിന്റെ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. ഇന്നത്തെ മത്സരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്സിന് ആറ് വർഷങ്ങൾക്ക് ശേഷം ഐ.എസ്.എല്ലിന്റെ ഫൈനലിൽ എത്താം.
മറുവശത്ത് ആദ്യമായി സെമിഫൈനലിലെത്തിയ ജംഷഡ്പൂർ രണ്ടാം പാദത്തിൽ ബ്ലാസ്‌റ്റേഴ്സിനെ കീഴടക്കി കലാശക്കളിക്ക് ടിക്കറ്റെടുക്കാം എന്ന പ്രതീക്ഷയിലാണ്.
തോൽക്കരുത്
വുകോമനോവിച്ച് എന്ന സൂപ്പർ കോച്ചിന് കീഴിൽ സ്വപ്നക്കുതിപ്പ് നടത്തുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. നേരത്തേ സെമിയിൽ വന്നപ്പോഴെല്ലാം ഫൈനലിൽ എത്താനായിട്ടുണ്ട് എന്ന ചരിത്രം ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷാണ്. മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കുമെന്ന് തന്നെയാണ് ടീമിന്റെയും ആരാധകരുടെയും വിലയിരുത്തൽ. ഇത്തവണ ലീഗ് ഘട്ടത്തിൽ തോൽപ്പിക്കാൻ കഴിയാതിരുന്ന ജംഷഡ്പൂരിനെ ആദ്യ പാദസെമിയിൽ തോൽപ്പിക്കാനായത് ബ്ലാസ്‌റ്റേഴ്സ് ക്യാമ്പിന് നൽകുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. മുന്നേറ്റത്തിൽ വാസ്ക്വെസും ഡിയാസും മദ്ധ്യത്തിൽ സഹലും ലൂണയും പ്രതിരോധത്തിൽ ഹാവോക്കിപ്പും ലെസ്കോവിച്ചും ഖബ്‌റയും ക്രോസ് ബാറിന് കീഴിൽ പ്രബ്‌സുമാൻ ഗില്ലുമെല്ലാം പുറത്തെടുക്കുന്ന മികവ് ഇന്ന് തിലക് മൈതാനിലും അവർ തുടർന്നാൽ ബ്ലാസ്‌റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകും.
തിരിച്ചടിക്കാൻ
ഫൈനൽ പ്രതീക്ഷ സജീവമാണെന്നും ആദ്യ പാദത്തിലെ തോൽവി കാര്യമാക്കുന്നില്ലെന്നുമാണ് ജംഷഡ്പൂർ പരിശീലകൻ ഓവൻ കോയിൽ പറഞ്ഞത്. ലീഗിൽ ഒന്നാമൻമാരായി ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ജംഷഡ്പൂരിനെ ഒരു ഘട്ടത്തിലും എഴുതിത്തള്ളാനാകില്ല. ആദ്യപാദ സെമിയിൽ ഉൾപ്പെടെ കളിച്ച മത്സരങ്ങളിൽ എണ്ണത്തിൽ മാത്രമേ ജംഷഡ്പൂർ തോറ്റിട്ടുള്ളൂ. ഇന്ന് തിലക് മൈതാനിൽ ബ്ലാസ്റ്റേഴ്സിന്റെ വെല്ലുവിളി മറികടന്ന് ഫസ്റ്റ് ഫൈനൽ കളിക്കാമെന്നാണ് ജംഷഡ്പൂർ സ്വപ്നം കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |