അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് ബഹ്റിനെ നേരിടും, കിക്കോഫ് രാത്രി 9.30ന്
മനാമ : ഐ.എസ്.എല്ലിന്റെ ആവേശം കഴിഞ്ഞെത്തിയ താരങ്ങളുമായി ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് ഇന്ന് ബഹ്റിനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ഇറങ്ങുന്നു. മനാമയിലെ മദീനത്ത് ഹമദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നുരാത്രി 9.30നാണ് കിക്കോഫ്.
മൂന്നുവർഷം മുമ്പ് എ.എഫ്.സി കപ്പിൽ ഇന്ത്യയെ അധികസമയത്ത് നേടിയ ഗോളിന് തോൽപ്പിച്ച് പ്ളേഓഫ് പ്രവേശനത്തിന് തടയിട്ടവരാണ് ബഹ്റിൻ ടീം. ആ പക വീട്ടാനുളള അവസരമായാണ് ഇന്ത്യ ഇന്നത്തെ സൗഹൃദത്തിനിറങ്ങുന്നത്. 2023ലെ ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള ഈ പര്യടനത്തിൽ 26ന് ബെലറൂസിനെയും ഇന്ത്യ നേരിടുന്നുണ്ട്.
പരിക്കുമൂലം നായകൻ സുനിൽ ഛെത്രിയും സഹൽ അബ്ദുൽ സമദും ടീമിലില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. മലയാളി താരം വി.പി.സുഹൈർ,ഐ.എസ്.എല്ലിൽ ഗോൾഡൻ ഗ്ളവ് പുരസ്കാരം നേടിയ കേരള ബ്ളാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ എന്നിവരടക്കം ഏഴു പുതുമുഖങ്ങളെ 25 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സ്റ്റിമാച്ച് . എന്നാൽ ഇതിലെ ഏഴുപേർക്ക് വിസ ശരിയാകാത്തതിനാൽ ഇന്ത്യയിൽ നിന്ന് ടീമിനാെപ്പം പുറപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇവരെ മത്സരത്തിന് മുമ്പ് എത്തിക്കാനുള്ള ശ്രമത്തിലാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറഷൻ. അനികേത്,അമരീന്ദർ സിംഗ് തുടങ്ങിയവരുടെ യാത്രയാണ് തടസപ്പെട്ടത്.
2019ലെ ഏഷ്യൻ കപ്പ് മത്സരത്തിൽ ബഹ്റിനോട് തോറ്റതിന് പിന്നാലെയാണ് ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പുറത്തായതും സ്റ്റിമാച്ച് എത്തിയതും.
ഇതുവരെ 21 മത്സരങ്ങളിൽ കോച്ചായ സ്റ്റിമാച്ചിന് ആറ് വിജയങ്ങൾ മാത്രമേ നൽകാനായിട്ടുളളൂ.
ഫിഫ റാങ്കിംഗിൽ 104-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇതുവരെ 89-ാം റാങ്കിലുള്ള ബഹ്റിനെ തോൽപ്പിക്കാനായിട്ടില്ല.
ബഹ്റിനുമായി ഇതുവരെ കളിച്ച ആറിൽ അഞ്ചുമത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.
1982ൽ ഗോൾരഹിത സമനിലയിൽ തളച്ചതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |