ആലപ്പുഴ: ചുണ്ടൻ വള്ളങ്ങളുടെ തട്ടകത്തിൽ ഡ്രാഗൺ വള്ളങ്ങളുടെ പോരാട്ടത്തിന് തുടക്കമായി. ഒൻപതാമത് ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിനാണ് ഇന്നലെ പുന്നമടക്കായലിൽ അരങ്ങുണർന്നത്. മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്തു. 1000, 500, 200 മീറ്റർ ദൈർഘ്യമുള്ള മത്സരങ്ങളിൽ പുരുഷ, വനിത, മിക്സഡ് വിഭാഗങ്ങളിലാണ് മത്സരം. വിദേശനിർമ്മിത ഡ്രാഗൺ ബോട്ടുകൾ ആലപ്പുഴയിൽ എത്തിച്ചാണ് മത്സരം നടക്കുന്നത്. കേരളത്തിൽ ആദ്യമായാണ് മത്സരാർത്ഥം ഇത്തരം ബോട്ടുകളെത്തിക്കുന്നത്. 10 തുഴച്ചിൽക്കാർ, ഒരു ഡ്രമ്മർ, ഒരു റെഡാർ (അമരക്കാരൻ) എന്നിവരടങ്ങുന്നതാണ് ടീം. എല്ലാ മത്സര ടീമുകൾക്കും ഒരേ നിലവാരത്തിലെ വള്ളം, തുഴ, ഡ്രം എന്നിവയാണ് ഉപയോഗിക്കുന്നത്. വള്ളത്തിന്റെ മുൻവശത്ത് തുഴച്ചിലുകാർക്ക് അഭിമുഖമായിരിക്കുന്ന ഡ്രമ്മറുടെ കൊട്ടിന് അനുസരിച്ച് വേഗത്തിൽ തുഴഞ്ഞെത്തുന്നതാണ് മത്സരം. കേരളത്തിന് വേണ്ടി ഔദ്യോഗിക ടീമിനു പുറമേ കേരള പൊലീസും മത്സര രംഗത്തുണ്ട്.
ഇന്നലെ നടന്ന1000 മീറ്റർ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കേരളം സ്വർണം നേടി. ഹരിയാന, മഹാരാഷ്ട്ര ടീമുകളാണ് തുടർസ്ഥാനങ്ങളിലെത്തിയത്. വനിതാ വിഭാഗത്തിൽ ഹരിയാന ഒന്നും, മഹാരാഷ്ട്ര രണ്ടും, കേരള പൊലീസ് ടീം മൂന്നും സ്ഥാനങ്ങൾ നേടി. മിക്സഡ് വിഭാഗത്തിൽ മഹാരാഷ്ട്ര ഒന്നും, ഹരിയാന, കേരള ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4ന് സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |