ലക്ഷ്യ സെന്നിനെ തോൽപ്പിച്ച് എച്ച്.എസ് പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ
എം.ആർ അർജുൻ - ധ്രുവ് കപില സഖ്യവും ക്വാർട്ടറിൽ, സൈന നെഹ്‌വാൾ പ്രീ ക്വാർട്ടറിൽ പുറത്ത്
ടോക്യോ : ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലക്ഷ്യ സെന്നിനെ കീഴടക്കി മലയാളി പ്രതിഭ എച്ച്.എസ് പ്രണോയ് ജപ്പാനിൽ നടക്കുന്ന ലോക ബാഡ്മിന്റൺചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ അർജുൻ - ധ്രുവ് കപില സഖ്യവും ക്വാർട്ടറിലെത്തിയപ്പോൾ വനിതാ സിംഗിൾസിൽ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാൾ പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായി.
കഴിഞ്ഞ ദിവസം കരിയറിലാദ്യമായി ജാപ്പനീസ് താരം കെന്റോ മൊമോട്ടയെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിലെത്തിയ പ്രണോയ് ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോർ 17-21,21-17,21-17. ആദ്യഗെയിമിൽ പിന്നാക്കം പോയിരുന്ന പ്രണോയ് അടുത്ത ഗെയിമിൽ ശക്തമായി തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു. നിർണായകമായ മൂന്നാം ഗെയിമിൽ പ്രണോയ് അതേപോരാട്ടവീര്യം നിലനിറുത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഒരു മണിക്കൂർ 15 മിനിട്ടാണ് ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പ്രീക്വാർട്ടർ നീണ്ടുനിന്നത്.
ഈ വർഷം ലക്ഷ്യയും പ്രണോയ്‌യും ഏറ്റുമുട്ടിയ നാലാമത്തെ മത്സരമായിരുന്നു ഇത്. ഈ നാലുമത്സരങ്ങളിൽ രണ്ടാം വിജയമാണ് പ്രണോയ് ഇന്നലെ നേടിയത്.
നാളെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ചെെനീസ് താരം ഷാവോ ജുൻപെംഗാണ് പ്രണോയ്‌യുടെ എതിരാളി. ഇന്നലെ പ്രീക്വാർട്ടറിൽ മലേഷ്യൻ താരം ലീ സിയാ ജീയയെ 21-19,11-21,21-19ന് കീഴടക്കിയാണ് ഷാവോ അവസാന എട്ടിലേക്ക് കടന്നത്.
പുരുഷ ഡബിൾസിൽ സിംഗപ്പൂരിന്റെ ഹീ യോംഗ് കായ്ടെറി - ലോ കീൻ ഹീൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് അർജുൻ - ധ്രുവ് സഖ്യം ക്വാർട്ടറിലെത്തിയത്. സ്കോർ : 18-21,21-15,21-16. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ-ഹേന്ദ്ര സെത്യവാൻ സഖ്യത്തെയാണ് അർജുനും ധ്രുവും നേരിടേണ്ടത്. മറ്റൊരു ഇന്ത്യൻ സഖ്യമായ സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും ക്വാർട്ടറിലെത്തിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന്റെ ജെപ്പേ ബേയ്-ലസേ മോലാദേ സഖ്യത്തെ 21-12,21-10നാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. ഇന്ന് ക്വാർട്ടറിൽ ജപ്പാന്റെ തക്കുറോ ഹോഗി- കൊബായാഷി സഖ്യത്തെയാണ് ഇവർ നേരിടേണ്ടത്.
വനിതാ സിംഗിൾസിൽ പ്രീ ക്വാർട്ടറിൽ തായ്‍ലാൻഡിന്റെ ബുസാനൻ ഓംഗ്ബാംറുംഗ്ഫാനിനോട് 17–21, 21–16, 13–21 എന്ന സ്കോറിന് തോറ്റാണ് സൈന സെഹ്‌വാൾ പുറത്തായത്.
ഇതോടെ വനിതാ സിംഗിൾസിലെ ഇന്ത്യൻ സാന്നിദ്ധ്യം അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |