ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- ശ്രീലങ്കലപോരാട്ടം
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് നിർണായകമായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ ദുബായിലാണ് മത്സരം. സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന്റെ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് ഫൈനൽ പ്രതീക്ഷകൾ നിലനിറുത്താൻ ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ചേ തീരൂ.
മറുവശത്ത് അഫ്ഗാനെ സൂപ്പർ ഫോറിൽ വീഴ്ത്തിയതിന്റെ ആത്മ വിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇന്നത്തെ മത്സരവും ജയിച്ച് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാനാണ് ലങ്കയുടെ ശ്രമം. ഇന്ത്യൻ ടീമിൽ അക്ഷർ പട്ടേലൊ, ദിനേഷ് കാർത്തിക്കൊ ഇടം നേടാൻ സാധ്യതയുണ്ട്. ആവേശ് ഖാനും തിരിച്ചെത്തിയേക്കാം.
പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തെടുത്ത പ്രകടനം ഞായറാഴ്ച സൂപ്പർ ഫോറിൽ ഇന്ത്യയ്ക്ക് പുറത്തെടുക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 181 റൺസടിച്ചു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ രണ്ട് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (182/5).
ലൈവ്: രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും
അർഷ്ദീപിനെ ഖാലിസ്ഥാനിയാക്കി
അതിരുവിട്ട ആക്ഷേപം
താരത്തിന് പിന്തുണയുമായി ക്രിക്കറ്റ് ലോകം, നടപടിയുമായി കേന്ദ്രം
ന്യൂഡൽഹി: ഏഷ്യാകപ്പിൽ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ നിർണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗിനെതിരായ സൈബർ ആക്രമണങ്ങളെ അപലപിച്ച് ക്രിക്കറ്റ് ലോകം. അർഷ്ദീപിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന തരത്തിൽ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ചില അക്കൗണ്ടുകളിൽ നിന്നാണ് തിരുത്തലുകൾ വരുത്തിയതെന്നാണ് സൂചന. വസ്തുതകൾക്ക് നിരക്കാത്ത തരത്തിൽ വിക്കിപീഡിയ എഡിറ്റ് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് ബോധപൂർവമായ ശ്രമമാണെന്നും ഇന്റർനെറ്റ് സുരക്ഷ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അർഷ്ദീപിന്റെ വിക്കിപീഡിയ പേജ് 'ഖാലിസ്ഥാൻ പഞ്ചാബ്" എന്ന പേരിലാണ് എഡിറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പേരിലും മാറ്റം വരുത്തി. ഈ മാറ്റങ്ങൾ വിക്കിപീഡിയ ഉടൻ നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം വിക്കിപീഡിയ പ്രതിനിധീകളെ വിളിപ്പിച്ച് വിശദീകരണം തേടി. ഭാവിയിൽ ഇത്തരം തിരുത്തലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഐടി മന്ത്രാലയം നിർദ്ദേശിച്ചു.
സമ്മർദ്ദത്തിൽ ആർക്കും തെറ്റുകൾ സംഭവിക്കാമെന്ന് അർഷ്ദീപിന് പിന്തുണയുമായി വന്ന വിരാട് കോഹ്ലി പറഞ്ഞു. ആരും മനഃപൂർവം ക്യാച്ചുകൾ നഷ്ടപ്പെടുത്തില്ലെന്നും യുവ സീമറെ വിമർശിക്കരുതെന്നും ഹർഭജൻ സിംഗ് പറഞ്ഞു. പാകിസ്ഥാൻ നന്നായി കളിച്ചു. അർഷിനെയും ടീമിനെയും കുറിച്ച് വിലകുറഞ്ഞ കാര്യങ്ങൾ പറയുന്നവരെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കുന്നുവെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. മുൻ പാക് ക്യാപ്ടൻ മുഹമ്മദ് ഹഫീസും അർഷ്ദീപിനെ പിന്തുണച്ച് രംഗത്തുവന്നു.
പാക് ഇന്നിംഗ്സിലെ ബിഷ്ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിൽ ആസിഫ് അലി നൽകിയ അനായാസ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാനുള്ള അർഷ്ദീപിന്റെ ശ്രമം പരാജയപ്പെട്ടതാണ് താരത്തിനെതിരെ അധിക്ഷേപങ്ങൾ വരാൻ കാരണമായത്. നിർണായക സമയത്ത് നൽകിയ ക്യാച്ച് അർഷ്ദീപ് കൈവിട്ടതിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ അപ്പോൾ തന്നെ നിരാശ പ്രകടമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |