ലാഹോർ: മതനിന്ദ ആരോപിച്ച് അറസ്റ്റിലായ യുവാവിനെ പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രമിച്ച് കടന്ന ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. ശനിയാഴ്ച പഞ്ചാബ് പ്രവിശ്യയിലെ നൻകാന സാഹിബ് നഗരത്തിലായിരുന്നു സംഭവം. മുഹമ്മദ് വാരിസ് എന്ന 25കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഖുർആനെ അവഹേളിച്ചെന്നാരോപിച്ച് ജനങ്ങൾ ഇയാളെ ആക്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നാലെ സ്റ്റേഷനിലേക്ക് കടന്നുകയറിയ ആൾക്കൂട്ടം യുവാവിനെ ബലംപ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുവന്ന് വീണ്ടും ക്രൂരമായി മർദ്ദിച്ചു. യുവാവ് മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം കത്തിക്കാനും ശ്രമിച്ചു. സംഭവം നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ കുറവായിരുന്നെന്നും അതാണ് ആക്രമണം ചെറുക്കുന്നതിൽ പരാജയപ്പെടാൻ കാരണമെന്നുമാണ് പൊലീസിന്റെ വിശദീകരണം. യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിന് മുമ്പും മതനിന്ദ ആരോപിച്ച് പാകിസ്ഥാനിൽ ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറിയിട്ടുണ്ട്. 2021ൽ ശ്രീലങ്കൻ പൗരനായ ഒരു ഫാക്ടറി മാനേജരെ ജനങ്ങൾ കൊന്നിരുന്നു. മതനിന്ദയുടെ പേരിൽ വർദ്ധിക്കുന്ന കുറ്റങ്ങൾ തടയുന്നതിൽ പാക് ഭരണകൂടം പരാജയപ്പെടുന്നതിനെ അന്താരാഷ്ട്ര സംഘടനകൾ രൂക്ഷമായി വിമർശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |