ഹെൽസിങ്കി : യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ ഫിൻലൻഡിലെത്തി. നോർഡിക് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സെലെൻസ്കി ഫിൻലൻഡിലെത്തിയത്. ഫിന്നിഷ് പ്രസിഡന്റ് സോളി നിനിസ്റ്റോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അടുത്തിടെയാണ് ഫിൻലൻഡ് നാറ്റോയിൽ അംഗമായത്. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ തങ്ങളെയും നാറ്റോയുടെ ഭാഗമാക്കണമെന്നാണ് യുക്രെയിന്റെ ആവശ്യം. യുക്രെയിന്റെ ആവശ്യത്തെ നോർഡിക് രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, നോർവെ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോർ, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സൺ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാകോബ്സ്‌ഡോറ്റിർ എന്നിവരുമായി സെലെൻസ്കി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രെയിനിൽ അധിനിവേശം ആരംഭിച്ച ശേഷം യു.എസ്, ബെൽജിയം, പോളണ്ട്, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളിലാണ് സെലെൻസ്കി സന്ദർശനം നടത്തിയിട്ടുള്ളത്. ഈ മാസം സെലെൻസ്കി ജർമ്മനി സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |