ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തലിനായി ഇസ്രയേൽ അവതരിപ്പിച്ച നിർദ്ദേശത്തോട് ഹമാസ് അനുകൂലമെന്ന് സൂചന. മൂന്ന് ഘട്ടങ്ങളായി തിരിച്ച വെടിനിറുത്തൽ കരാറിലെ 40 ദിവസം നീളുന്ന ആദ്യ ഘട്ടം അംഗീകരിക്കാൻ ഹമാസ് തയാറാണെന്ന് ചില അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്‌റോയിലെത്തിയ ഹമാസ് പ്രതിനിധികൾ ഖത്തർ, യു.എസ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച തുടങ്ങി.
ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും പല തർക്ക വിഷയങ്ങളിൽ സമവായം കണ്ടെത്താനാകുന്നുണ്ടെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അതേ സമയം, വെടിനിറുത്തലിന് തടയിടാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നെന്ന് ഹമാസ് ആരോപിച്ചു. തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം നടത്തുമെന്നും വെടിനിറുത്തൽ നടപ്പാക്കിയാലും യുദ്ധം അവസാനിപ്പിക്കില്ലെന്നുമാണ് നെതന്യാഹു ആവർത്തിക്കുന്നത്. ഒക്ടോബർ 7 മുതൽ തുടരുന്ന ഗാസ യുദ്ധത്തിൽ ഇതുവരെ 34,620 ലേറെ പാലസ്തീനികൾ കൊല്ലപ്പെട്ടു.
കരാറിന് 3 ഘട്ടം
1 -
40 ദിവസം. 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. മോചിപ്പിക്കുന്നത് സ്ത്രീകളെയോ കുട്ടികളെയോ ആണെങ്കിൽ ഒരാൾക്ക് 20 വീതം എന്ന ക്രമത്തിൽ പാലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ ജയിലിൽ നിന്ന് മോചിപ്പിക്കും. മോചിതരാകുന്നത് വൃദ്ധരോ പരിക്കേറ്റവരോ ആണെങ്കിൽ 50 വയസിന് മുകളിലുള്ള 20 തടവുകാരെ വീതം ഇസ്രയേൽ വിട്ടയക്കും. വനിതാ സൈനികരെ മോചിപ്പിച്ചാൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 20 തടവുകാരെ വീതം വിട്ടയക്കും. കൂടാതെ, ഗാസയിലെ ചിലയിടങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. ദിവസവും 500 സഹായ ട്രക്കുകൾ ഗാസയിലേക്ക്.
2 - 42 ദിവസം. ശേഷിക്കുന്ന എല്ലാ ബന്ദികളുടെയും ആനുപാതികമായി പാലസ്തീനിയൻ തടവുകാരുടെയും മോചനം.
ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറണം
3 -
42 ദിവസം. മൃതദേഹങ്ങൾ പരസ്പരം കൈമാറും. ഗാസയുടെ പുനർനിർമ്മാണത്തിന് അഞ്ച് വർഷം ദൈർഘ്യമുള്ള പദ്ധതി. ഗാസയിൽ ഹമാസ് സൈനിക സംവിധാനങ്ങൾ നിർമ്മിക്കില്ലെന്ന വ്യവസ്ഥ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |