മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ ഗ്വനഹുവാറ്റോ നഗരത്തിലെ ലോകപ്രശസ്തമായ 'ദ മ്യൂസിയം ഒഫ് മമ്മീസ്' അധികൃതർക്കെതിരെ രാജ്യത്തെ ഫെഡറൽ ആർക്കിയോളജിക്കൽ ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആന്ത്രപോളജി ആൻഡ് ഹിസ്റ്ററി ( ഐ.എൻ.എ.എച്ച് ) രംഗത്ത്. മ്യൂസിയത്തിൽ അടുത്തിടെ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ മമ്മികളിൽ ഒന്നിന്റെ കൈ ഇളകി വന്നെന്നാണ് പരാതി. ഗ്വനഹുവാറ്റോ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. 100ഓളം മമ്മികൾ ഇവിടെയുണ്ട്. 19 -ാം നൂറ്റാണ്ടിൽ നിന്നുള്ള ഈ മമ്മികളുടെ സംരക്ഷണത്തിൽ ഗ്വനഹുവാറ്റോ സർക്കാർ വീഴ്ച വരുത്തിയെന്നും ഐ.എൻ.എ.എച്ച് ആരോപിച്ചു. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് മ്യൂസിയം ഒഫ് മമ്മീസ്. ഇവിടുത്തെ മമ്മികളെ ദേശീയ സ്വത്തായാണ് ഐ.എൻ.എ.എച്ച് കണക്കാക്കുന്നത്. എന്നാൽ, ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമാണ് ഇവയെന്ന് ഗ്വനഹുവാറ്റോ സർക്കാർ പറയുന്നു. മെക്സിക്കൻ ഫെഡറൽ തലത്തിൽ അധികാരത്തിലുള്ള മൊറേന പാർട്ടിയുടെ മുഖ്യ എതിരാളികളായ കൺസർവേറ്റീവ് നാഷണൽ ആക്ഷൻ പാർട്ടിയാണ് ഗ്വനഹുവാറ്റോ ഭരിക്കുന്നത്. ഇതാണ് മമ്മിയുടെ പേരിൽ ഫെഡറൽ ഏജൻസിയും പ്രാദേശിക ഭരണകൂടവും കൊമ്പുകോർക്കാനുള്ള കാരണങ്ങളിലൊന്ന്.
മ്യൂസിയം നവീകരണത്തിടെ ഗ്വനഹുവാറ്റോ സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങളെ പറ്റി പരിശോധിക്കാനാണ് ഐ.എൻ.എ.എച്ചിന്റെ നീക്കം. മ്യൂസിയത്തിലെ വസ്തുക്കൾ ശരിയായി നീക്കിയില്ലെന്നും ഇതുമൂലം നാശനഷ്ടങ്ങൾ സംഭവിച്ചെന്നുമാണ് ഐ.എൻ.എ.എച്ചിന്റെ പ്രാഥമിക നിഗമനം. പ്രോട്ടോക്കോളിനെ പറ്റി മ്യൂസിയം അധികൃതർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും പരിശീലനമില്ലാത്ത ജീവനക്കാരെ ഉപയോഗിച്ചെന്നും ആരോപിക്കുന്നു.
കോളറക്കാലത്തിന്റെ ഓർമ്മ !
ഖനന നഗരമായ ഗ്വനഹുവാറ്റോയിൽ 1800കളുടെ അവസാനം മുതൽ നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്തിരുന്നു. 1833ൽ കോളറ മഹാമാരിക്കാലത്ത് രോഗം പിടിപ്പെട്ടവരെ ജീവനോടെയും അല്ലാതെയും കുഴിച്ചുമൂടിയതായിരുന്നു അത്.
രോഗം വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച് സെമിത്തേരികൾ നിറഞ്ഞതോടെ 1865ൽ പ്രാദേശിക ഭരണകൂടം ഒരു നിയമം കൊണ്ടുവന്നു. മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കണമെങ്കിൽ നികുതി അടയ്ക്കണം. നികുതി നൽകാത്തവരുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്തു. ആ സ്ഥാനങ്ങളിൽ മറ്റ് മൃതദേഹങ്ങൾ അടക്കുകയും ചെയ്തു. ഇതോടെ നികുതി നൽകാൻ കഴിയാതെ വന്നവർ ബന്ധുക്കളുടെ മൃതദേഹങ്ങൾ മണ്ണെടുത്ത് കുഴിച്ചിട്ടു.
ഇതിൽ ചില മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്തപ്പോൾ മമ്മിഫൈ ചെയ്യപ്പെട്ട രൂപത്തിലായിരുന്നു. ഈ മൃതശരീരങ്ങളാണ് പിൽക്കാലത്ത് പ്രദർശനത്തിനായി വച്ചതും മ്യൂസിയമായി മാറിയതും. കൊച്ചു കുട്ടികളുടേതു മുതൽ മുതിർന്നവരുടെ വരെ ഭയപ്പെടുത്തുന്ന നൂറിലേറെ മമ്മികൾ ഇവിടെ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |