SignIn
Kerala Kaumudi Online
Sunday, 06 July 2025 11.02 PM IST

അഗ്നിവീര്‍ നഷ്ടപരിഹാര ഘടന എങ്ങനെ; വിശദീകരിച്ച് മുൻ വ്യോമസേന മേധാവി ആർ കെ എസ് ഭദൗരിയ

Increase Font Size Decrease Font Size Print Page
agniveer

ന്യൂഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീർ സൈനികന്റെ കുടുംബത്തിന് സഹായ ധനം നൽകുന്ന പ്രക്രിയയ്ക്ക് സാധാരണഗതിയില്‍ രണ്ടുമുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്ന് മുൻ വ്യോമസേന മേധാവി ആർ കെ.എസ് ഭദൗരിയ. സമഗ്ര മാർഗനിർദേശങ്ങൾ കാരണമാണ് സമയം നീളുന്നത്. നഷ്ടപരിഹാര ധനസഹായം സംബന്ധിച്ച പ്രക്രിയയിലെ ഘട്ടങ്ങൾ വിശദീകരിച്ച അദ്ദേഹം പണം കൈമാറുന്നതിന് ആവശ്യമായ സമയത്തെക്കുറിച്ചുള്ള ആശങ്കകൾക്കും മറുപടി നൽകി. ഒരു സ്വകാര്യ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'യുദ്ധത്തിലോ അല്ലാതെയോ ഉള്ള മരണ കാരണം സ്ഥിരീകരിച്ചാൽ നഷ്ടപരിഹാരത്തിനും മറ്റ് സാമ്പത്തിക സഹായങ്ങള്‍ക്കും ഗവൺമെന്റ് പിന്തുടരുന്ന ഒരു പ്രക്രിയയുണ്ട്. അത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി ചില മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്, അന്വേഷണ കോടതി, പൊലീസ് റിപ്പോർട്ട് എന്നിവ പ്രധാന ഘടകങ്ങളാണ്. ഈ പ്രക്രിയ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സാധാരണ സൈനികന്റെ കാര്യത്തിലും അഗ്നിവീറിന്റെ കാര്യത്തിലും ഒരു വ്യത്യാസവുമില്ല, ഒരുപോലെയാണ്.

വീരമൃത്യു വരിച്ച സൈനികന്റെ അടുത്ത ബന്ധുവിന് എല്ലാ സാമ്പത്തിക സാഹയവും ലഭ്യമാക്കാന്‍ സാധാരണഗതിയില്‍ രണ്ടുമുതല്‍ മൂന്നു മാസം വരെ സമയമെടുക്കുമെന്നും ഇത് അന്വേഷണം നടക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റിലെ പ്രതിരോധ ഉദ്യോഗസ്ഥർ അഗ്നിവീര്‍ കുടുംബത്തെ പരിപാലിക്കുകയും ഈ പ്രക്രിയ കൃത്യമായി വിശദീകരിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ഭദൗരിയ, നഷ്‌ടപരിഹാര പ്രക്രിയയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി.

'ഓരോ യൂണിറ്റും ഏറെ കരുതലെടുക്കുന്നു. കുടുംബത്തിനൊപ്പം നില്‍ക്കാന്‍ അവര്‍ കഠിനശ്രമം നടത്തുന്നു. അവർ എപ്പോഴും കുടുംബവുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ സുദീര്‍ഘമായി വിശദീകരിക്കുകയും ചെയ്യുന്നു' - അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബം അനുഭവിച്ച ആഘാതം മൂലം നഷ്ടപരിഹാരത്തിൽ ‘ആശയക്കുഴപ്പം’ ഉണ്ടായേക്കാമെന്നും ഭദൗരിയ വ്യക്തമാക്കി.

'ഈ ആഘാതത്തിലൂടെ കടന്നുപോയ ഒരു കുടുംബത്തെ നിങ്ങൾ സങ്കൽപ്പിക്കണം. നിരവധി പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഉപദേശം നല്‍കുകയും ചെയ്യുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

ഒരു സൈനികൻ വീരമൃത്യു വരിച്ചാല്‍ ഇൻഷുറൻസ് തുകയുടെ നല്ലൊരു ഭാഗം അടുത്ത ബന്ധുവിന് കൈമാറുമെന്നും ഭദൗരിയ ചൂണ്ടിക്കാട്ടി.

അത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുകയും ആർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ സാഹചര്യങ്ങളിലും - യുദ്ധത്തിലോ, കാരണം വ്യക്തമായതോ അല്ലാതെയോ ഉള്ള ഏതൊരു മരണത്തിലും - ഇൻഷുറൻസ് തുക ഉടൻ കൈമാറപ്പെടും. ഒരു സാധാരണ സൈനികനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ പോളിസികളുണ്ട്. സാധാരണയായി 24 അല്ലെങ്കിൽ 48 മണിക്കൂറിനകം 50 ശതമാനം തുക കൈമാറുകയും തുടർന്ന് കുടുംബത്തെ കണ്ട് ബാക്കി തുക അവരുടെ പേരിലാണോ മക്കളുടെ പേരിലാണോ കൈമാറേണ്ടതെന്ന് അന്വേഷിക്കുകയും ചെയ്യുന്നു' - അദ്ദേഹം പറഞ്ഞു.

സൈനികന്റെ അടുത്ത ബന്ധുവിനെക്കുറിച്ച് ആശയക്കുഴപ്പമൊന്നുമുണ്ടാകില്ലെന്നും ഇക്കാര്യം നേരത്തെ രേഖപ്പെടുത്തുന്നതാണെന്നും ഭദൗരിയ വ്യക്തമാക്കി. വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് സാമ്പത്തിക മാർഗനിർദേശം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാത്രമേ പണം പോവുകയുള്ളു. നിരവധി സൈനികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തിക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് ഇൻഷുറൻസ് കമ്പനി ഞങ്ങളുടെ ഓഫീസർമാരും ഉദ്യോഗസ്ഥരും മുഖേനയും നൽകുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.

സാധാരണ സൈനികരെപ്പോലെ അഗ്നിവീരന്മാർ അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതവും ഇൻഷുറൻസിനായി സംഭാവന ചെയ്യേണ്ടതില്ലെന്നും മുഴുവൻ തുകയും നൽകുന്നത് കേന്ദ്ര സർക്കാരാണ് എന്നും അഗ്നിപഥ് പദ്ധതിയ്ക്ക് കീഴിൽ എൻറോൾ ചെയ്തിട്ടുള്ള എല്ലാവർക്കും നൽകേണ്ട ഇൻഷുറൻസിന്റെ സവിശേഷത പങ്കുവെച്ചുകൊണ്ട് വ്യോമ സേനാ മുൻ മേധാവി വ്യക്തമാക്കി.

'പ്രത്യേകിച്ച്, അഗ്നിവീറിന്റെ കാര്യത്തിൽ, ഇൻഷുറൻസ് നൽകുന്നത് കേന്ദ്ര സർക്കാരാണ്. അഗ്നിവീരന്മാർ ഒരു വിഹിതവും നൽകുന്നില്ല. ഒരു സാധാരണ സൈനികന്റെ കാര്യത്തിൽ ഓരോ മാസവും ഏകദേശം 5000 രൂപ ഇതിലേക്കായി കുറയ്ക്കുന്ന. മൂന്ന് സേനകളിലും പങ്കാളിത്ത ഇൻഷുറൻസ് പദ്ധതിയാണ്. ഇതിനായി ഏകദേശം 5000 രൂപ സൈനികനിൽ നിന്നും ഈടാക്കുന്നു. അത് പ്രതിവർഷം 60000 രൂപയാകും .ഇൻഷുറൻസ് തുക മൂന്ന് സേനകളിലും കുറച്ച് വ്യത്യസ്തമാണെങ്കിലും സൈനികർക്ക് ഏകദേശം 50-60 ലക്ഷം രൂപയാകും. അത് പങ്കാളിത്ത രീതിയിലുള്ളതാണ്. അഗ്നിവീരന്മാരുടെ കാര്യത്തിൽ, അവർ വിഹിതം നൽകുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാർ ഇൻഷുറൻസ് നൽകും'- ഭദൗരിയ പറഞ്ഞു.

അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ, വ്യോമസേനാ മുൻ മേധാവി സ്ഥിതിഗതികൾ വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം ഇതിനകം വിതരണം ചെയ്തിട്ടുണ്ടെങ്കിലും, ആവശ്യമായ രേഖകൾ പൂർത്തിയാകുന്ന മുറയ്ക്ക് ശേഷിക്കുന്നത് തീർപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം പണമിടപാടിന്റെ നിലവിലെ അവസ്ഥയും ആശ്വാസ ധനം അന്തിമമാക്കുന്നതിന് ആവശ്യമായ നടപടികളും വിശദീകരിച്ചു.

'അടുത്തിടെയുണ്ടായ വിവാദങ്ങൾ സാമ്പത്തിക സഹായത്തെ ചുറ്റിപ്പറ്റിയോ അല്ലെങ്കിൽ പണം നൽകിയിട്ടുണ്ടോ അല്ലെങ്കിൽ എത്ര പണം നൽകി എന്നതിനെപ്പറ്റിയോ ആണെന്ന് ഞാൻ കരുതുന്നു. 98.39 ലക്ഷം രൂപ നൽകിയതായി സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത് പ്രാഥമികമായി കേന്ദ്ര സർക്കാരിൽ നിന്നുള്ള ഇൻഷുറൻസാണ്. കൂടാതെ ബാങ്കിൽ ഒരു ഡി എസ് പി അക്കൗണ്ട് ഉണ്ട്, അത് കേന്ദ്ര സർക്കാരിൽ നിന്നുള്ള 50 ലക്ഷം രൂപയും 48 ലക്ഷം രൂപയും നൽകുമെന്ന് ഉറപ്പാക്കുന്നു. അത് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്'-വിരമിച്ച എയർ ചീഫ് മാർഷൽ, പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

പൊലീസ് റിപ്പോർട്ട് വരികയും 'യുദ്ധത്തിലുണ്ടായ മരണം' ആണ് കാരണം എന്ന് തീർപ്പാക്കുകയും ചെയ്തില്ലെങ്കിൽ, കേന്ദ്ര ക്ഷേമനിധിയിൽ നിന്ന് സഹായധനം നൽകാനാവില്ലെന്ന് ഭദൗരിയ പറഞ്ഞു.

'പണമിടപാടിന്റെ അന്തിമ തീർപ്പാക്കലിനായി നടപടി ക്രമങ്ങൾ അവസാനിക്കുന്നതുവരെ കാത്തിരിക്കണം. അതിനായി, നിർണായകമായ കാര്യങ്ങളിലൊന്നാണ് പൊലീസ് റിപ്പോർട്ട്. ആ അന്തിമ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ. യുദ്ധത്തിനിടയിലെ മരണം ആണ് കാരണം എന്ന് സ്ഥിരീകരിക്കപ്പെടുന്നില്ലെങ്കിൽ കേന്ദ്ര ക്ഷേമനിധിയിൽ നിന്ന് സഹായധനം നൽകാനാവില്ല. അത് ഒരു സമ്പൂർണ്ണ ഫണ്ടാണ്, കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് അത് നൽകുന്നത്. അത് പൊലീസിൽ നിന്ന് വരുന്ന റിപ്പോർട്ടുകളെ ആശ്രയിച്ചിരിക്കുന്നു .ഈ സാഹചര്യത്തിൽ ജമ്മു കശ്മീർ പൊലീസ് റിപ്പോർട്ട് അയയ്ക്കും. ആ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. ഇത് കഴിഞ്ഞയാഴ്ച അവസാന ഘട്ടത്തിലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു'-അദ്ദേഹം പറഞ്ഞു.

അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് 67 ലക്ഷം രൂപ അധികമായി ലഭിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്ക് മൊത്തം 1.65 കോടി രൂപ നൽകുമെന്നും ഭദൗരിയ പറഞ്ഞു.

'കുറച്ച് പണം കൂടി കൈമാറ്റം ചെയ്യപ്പെടും. അത് ആർമി സെൻട്രൽ വെൽഫെയർ ഫണ്ടിൽ നിന്നുള്ള ആശ്വാസ ധനവും സേവാ നിധി പാക്കേജിൽ നിന്നുള്ളതും അദ്ദേഹത്തിന്റെ അവശേഷിക്കുന്ന സേവന കാലയളവിലെ തുകയും ആയിരിക്കും. അങ്ങനെ 67 ലക്ഷത്തിലധികം രൂപ കൂടി വരും. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്ക് ആകെ 1.65 കോടി രൂപ ലഭിക്കും. ഇവയാണ് യഥാർഥ വസ്തുതകൾ'-അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അഗ്നിവീർ അജയ് കുമാർ കൊല്ലപ്പെട്ടത്. മരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് നൽകിയ സാമ്പത്തിക നഷ്ടപരിഹാരം സംബന്ധിച്ച ആശയക്കുഴപ്പം ഭരണകക്ഷിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് കാരണമായിരുന്നു

TAGS: AGNIVEER, COMPENSATION, AKS BHADAURIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.