ദുബായ്: യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പ് പ്രോബ് (അമൽ) എടുത്ത ചൊവ്വ ഗ്രഹത്തിന്റെ പുതിയ ഉപരിതല ചിത്രം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുറത്തുവിട്ടു. വടക്കു ഭാഗത്തെ ഉപരിതല ചിത്രമാണ് പങ്കുവച്ചത്. ചൊവ്വാ പഠനത്തിന് മുതൽക്കൂട്ടായേക്കാവുന്ന ചിത്രങ്ങളാണ് ഇവയെന്നും അന്താരാഷ്ട്ര ശാസ്ത്ര സമൂഹവുമായി ഇവ പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സിജൻ ശേഖരം
ചൊവ്വ ഗ്രഹത്തിൽ ഇതുവരെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഓക്സിജൻ ശേഖരമുണ്ടെന്ന് പുതിയ ചിത്രം വ്യക്തമാക്കുന്നതായി ഷേഖ് മുഹമ്മദ് പറഞ്ഞു. ചിത്രങ്ങൾ ഉപരിതരത്തിലെ വാതകങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നു. പകൽ സമയത്ത് വ്യക്തമായി കാണാൻ സാധിക്കുന്ന ചൊവ്വയുടെ ഉപരിതലത്തിൽ അൽട്രാവയലറ്റ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ വലിയ ഓക്സിജൻ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ചിത്രങ്ങൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾ ഉടൻ
ഹോപ്പ് പ്രോബ് കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ എമിറേറ്റ്‌സ് മാർസ് മിഷൻ ടീം താമസിയാതെ പുറത്തുവിടും. ആയിരക്കണക്കിന് ചിത്രങ്ങളും സന്ദേശങ്ങളും ഹോപ്പ് ഇതിനകം ലഭ്യമാക്കി. ചൊവ്വയുടെ ഉത്തര മേഖലയുടെ പുതിയ ചിത്രത്തിൽ മൂന്ന് വലിയ അഗ്നിപർവതങ്ങളുടെ സാന്നിദ്ധ്യം വ്യക്തമാകുന്നുണ്ട്. ഹോപ്പിലെ മൂന്ന് പ്രധാന ഉപകരണങ്ങളായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ച് പഠിക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ച് പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും അളവ് മനസ്സിലാക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ എന്നിവ നൽകുന്ന വിവരങ്ങൾ ശാസ്ത്രരംഗത്ത് നിർണായകമായ കണ്ടെത്തലുകൾക്ക് വഴിതെളിച്ചേക്കും.
വിശ്വാസം അതല്ലേ എല്ലാം
ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഫെബ്രുവരിയിലായിരുന്നു ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയത്. ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ ചൊവ്വ ദൗത്യമായിരുന്നു യു.എ.ഇയുടേത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററിൽ നിന്നായിരുന്നു ഹോപ്പ് ലോഞ്ച് ചെയ്തത്.
പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് ഹോപ്പിന്റെ പ്രധാന ലക്ഷ്യം.
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിന്ന് ശാസ്ത്രജ്ഞർ ഹോപ്പിനെ നീരിക്ഷിക്കുന്നുണ്ട്.
2117 ൽ ചൊവ്വയിൽ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യവും ഹോപ്പിന് പിന്നിലുണ്ടെന്ന് ഷേഖ് മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |