കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തിലും വെടിവയ്പ്പിലും 22 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ സൈനിക ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്. രാജ്യത്ത ഏറ്റവും വലിയ സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ളിൽ ആദ്യം വെടിവെയ്പ്പാണ് ഉണ്ടായത്. ഇതിന് തൊട്ടുപിന്നാലെ രണ്ട് സ്ഫോടനങ്ങൾ നടന്നു. മോട്ടോർ സൈക്കിളിലെത്തിയ ചാവേറുകൾ ആശുപത്രി കവാടത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം സ്‌ഫോടനത്തിന് മുമ്പ് ഐസിസ് ഭീകരർ ആശുപത്രിയിൽ അതിക്രമിച്ച് കയറുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ആശുപത്രിയിൽനിന്നു വെടിയൊച്ചകൾ തുടർച്ചയായി കേട്ടെന്നും അക്രമികൾ എല്ലാ മുറികളിലും കയറി ഇറങ്ങിയതായി സംശയിക്കുന്നെന്നും ആശുപത്രിയിലെ ഡോക്ടർ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2017 ൽ ഇതേ ആശുപത്രിയിൽ ഡോക്ടർമാരുടെ വേഷം ധരിച്ചെത്തിയ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഐസിസ് ഭീകരർ രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യം വച്ച് നടത്തുന്ന ഭീകരാക്രമണങ്ങൾ പതിവായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |