വെല്ലിംഗ്ടൺ: ലോകത്താദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന കുക്ക് ദ്വീപിൽ ആദ്യ രോഗബാധ സ്ഥിരീകരിച്ചു. പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രധാനമന്ത്രി മാർക്ക് ബ്രൗൺ അറിയിച്ചു. കുട്ടിയും കുടുംബവും നിരീക്ഷണത്തിൽ കഴിയുകയാണ്. ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ഇവിടെ സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നതിനെ തുടർന്നാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ന്യൂസിലാന്റിൽ നിന്നെത്തിയ കുട്ടിയുടെ പരിശോധനാ ഫലം വിമാനയാത്ര ആരംഭിക്കുന്നതിന് മുമ്പ് നെഗറ്റീവായിരുന്നു. ദ്വീപിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിർത്തികൾ തുറക്കുന്നതിന് മുന്നോടിയായി പ്രതിരോധ നടപടികൾ ശക്തമാക്കിയതിലൂടെ പെട്ടെന്ന് തന്നെ രോഗം കണ്ടെത്താനായതായി പ്രധാനമന്ത്രി പറഞ്ഞു.
ദ്വീപ് നിവാസികളായ 17,000 ത്തോളം പേരിൽ 96 ശതമാനത്തോളം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിർത്തികൾ അടച്ച കുക്ക് ദ്വീപ് ജനുവരി 14 മുതൽ ന്യൂസിലാന്റുമായി ക്വാറന്റൈനില്ലാത്ത യാത്രകൾക്കായുള്ള പദ്ധതികളും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |