റെയ്ക്ജാവിക്: യു.എ.ഇയിലെ സർക്കാർ ജീവനക്കാർക്ക് വാരാന്ത്യങ്ങളിൽ രണ്ടര ദിവസം അവധി പ്രഖ്യാപിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പേ ആഴ്ചയിൽ മൂന്നു ദിവസം അവധി നൽകി പരീക്ഷിച്ച് വിജയിച്ച ദ്വീപ് രാജ്യമാണ് ഐസ്‌ലാൻഡ്.അറ്റ്‌ലാൻഡിക് സമുദ്രത്തിൽ ഏകദേശം മൂന്നര ലക്ഷത്തോളം ജനങ്ങൾ ജീവിക്കുന്ന ഇവിടം, ലോകത്തേറ്റവും സന്തോഷവും സമാധാനവുമുള്ള രാജ്യങ്ങളിൽ ഒന്നാണ്.
തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സ്ഥിരമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഐസ്‌ലൻഡ് അധികൃതരുടെ നീക്കം. ഒരാളുടെ ജോലി സമയം ആഴ്ചയിൽ നിലവിലുള്ള 40 മണിക്കൂറിൽ നിന്ന് 35 - 36 മണിക്കൂറാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഐസ്‌ലൻഡിൽ ട്രയൽ നടന്നത്. ഇതിലൂടെ ജോലിക്കാർക്കിടെയിൽ സമ്മർദ്ദം കുറഞ്ഞതായും ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടു പോകാൻ കഴിയുന്നതിനാൽ തൊഴിലാളികൾ പുതിയ നീക്കത്തിൽ പൂർണ തൃപ്തരാകുമെന്നും ജൂലായിൽ പുറത്തുവിട്ട ട്രയൽ റിപ്പോർട്ടിൽ പറയുന്നു. പുതിയ ക്രമീകരണത്താൽ ഉത്പാദനക്ഷമതയിൽ തൊഴിൽദാതാക്കൾക്ക് യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. 2015 മുതൽ 2019 വരെയുള്ള കാലയളവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ രീതി നടപ്പാക്കിയത്. 2 പിന്നാലെ ന്യൂസിലാൻഡ്, സ്വീഡൻ, സ്കോട്ട്ലാൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ആഴ്ചയിൽ നാല് ദിവസം ജോലി പരീക്ഷിച്ചിരുന്നു.
ട്രയൽ എങ്ങനെ ?
രണ്ട് വ്യത്യസ്ത ട്രയലുകളിലൂടെയാണ് ഐസ്‌ലൻഡ് പരീക്ഷണം നടത്തിയത്. തൊഴിലാളി യൂണിയനുകളിലെ അംഗങ്ങളായ ഏതാനും ഡസനോളം പൊതുമേഖലാ ജീവനക്കാരെയാണ് ആദ്യ ട്രയലിൽ ഉൾപ്പെടുത്തിയത്. പിന്നാലെ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 2,500 ജീവനക്കാരെ ട്രയലിന്റെ ഭാഗമാക്കി. പൊലീസ്, ആരോഗ്യപ്രവർത്തകർ, ഷോപ്പ് അസിസ്റ്റന്റുമാർ, ടീച്ചർമാർ, കൗൺസിൽ ജീവനക്കാർ തുടങ്ങി നാനാ വിഭാഗത്തിൽപ്പെടുന്നവരെ ട്രയലിൽ പങ്കെടുപ്പിച്ചു.
ഗുണങ്ങളേറെ
ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചെലവഴിക്കാനും കൂടുതൽ സമയം ലഭിച്ചു. ഇതോടെ ജീവനക്കാർ കൂടുതൽ ഉത്സാഹത്തോടെ ജോലി ചെയ്യാൻ തുടങ്ങി. ജോലി സമയം കുറച്ചത് കൊണ്ട് ശമ്പളത്തിൽ യാതൊരു കുറവും ഉണ്ടായില്ല. അതേ സമയം, ആരോഗ്യമേഖലയിലും മറ്റും ഷിഫ്റ്റ് പാറ്റേണിലുണ്ടായ വ്യത്യാസം നികത്താൻ കൂടുതൽ ജോലിക്കാരെ നിയമിക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |