ബ്രസൽസ് : അർബുദത്തിന് കാരണമാകുന്ന കളർ ടാറ്റു മഷികൾക്ക് നിരോധനമേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. ടാറ്റു മേക്കിംഗിൽ ഉപയോഗിക്കുന്ന നിറമുള്ള മഷികളും പെർമെനന്റ് മേക്ക് അപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏകദേശം 4,000 രാസവസ്തുക്കളാണ് നിരോധിച്ചത്. ചർമ്മത്തിൽ ഉപയോഗിക്കുന്ന ഇത്തരം രാസവസ്തുക്കൾ അർബുദം, ജനിതകപരിവർത്തം, അലർജി, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് യൂറോപ്യൻ കെമിക്കൽ ഏജൻസി അറിയിച്ചു. ടാറ്റൂ നിരോധിക്കുകയല്ല, മറിച്ച് ടാറ്റൂകളിൽ ഉപയോഗിക്കുന്ന നിറങ്ങൾ സുരക്ഷിതമാക്കുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ദോഷകരമായ ഈ മഷികൾക്ക് പകരം മറ്റ് മഷികൾ ഉപയോഗിക്കുന്നതിൽ തടസമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേ സമയം തീരുമാനത്തിനെതിരെ ടാറ്റു ആർട്ടിസ്റ്റുകൾ രംഗത്തെത്തി. പുതിയ തീരുമാനം തങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് അവർ പറയുന്നു. ടാറ്റു അർബുദത്തിന് കാരണമാകുന്നുവെന്നതിന് ശക്തമായ ശാസ്ത്രീയമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും തീരുമാനം ഏകപക്ഷീയമാണെന്നുെ അവർ ആരോപിക്കുന്നു. യൂറോപ്പിൽ നിലവിൽ ആകെ ജനസംഖ്യയുടെ 12 ശതമാനം പേർ ടാറ്റു ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിലയിരുത്തി. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
കളർ ടാറ്റു
കളർ ടാറ്റൂകളിൽ ഉപയോഗിക്കുന്ന പ്രൊഫഷണൽ മഷികളിൽ ഇരുമ്പ് ഓക്‌സൈഡുകൾ, ലോഹ ലവണങ്ങൾ അല്ലെങ്കിൽ പ്ലാസ്റ്റിക്കുകൾ എന്നിവയുടെ സംയോജനമുണ്ട്. അലുമിനിയം, ടൈറ്റാനിയം, മെർക്കുറി, ലെഡ്, നിക്കൽ, സിങ്ക്, ചെമ്പ്, ഇരുമ്പ്, ബേരിയം തുടങ്ങിയ ലോഹങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സെലിനിയം, സൾഫർ , ആർസെനിക്, ലിഥിയം എന്നിവയാണ് നിറത്തിനായി ഉപയോഗിക്കുന്ന പ്രധാന രാസവസ്തുക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |