ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മലയോര പട്ടണമായ മുറെയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 21 പേർ മരിച്ചു.ഇവരിൽ ഭൂരിഭാഗം പേരും കൊടും ശൈത്യത്തെ തുടർന്ന് കാറിനുള്ളിൽ വച്ച് തന്നെ മരണപ്പെട്ടെന്നാണ് വിവരം. അതേ സമയം മരണകാരണം ശൈത്യമല്ലെന്നും കാറിൽ പ്രവർത്തിച്ചിരുന്ന ഹീറ്ററിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണെന്ന് ദുരന്തമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ആയിരകണക്കിന് വിനോദ സഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.സംഭവത്തെ തുടർന്ന് ഇസ്ലാമാബാദിൽ നിന്ന് മുറേയിലേക്കുള്ള റോഡ് അടച്ചിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പാക് പഞ്ചാബ് പ്രവിശ്യ സർക്കാർ മുറൈ പ്രദേശം പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു. പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മഞ്ഞ് വീഴ്ച കാണാൻ വിനോദ സഞ്ചാരികൾ കൂട്ടമായി എത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 15-20 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം വിനോദ സഞ്ചാരികൾ ഒന്നിച്ച് ഇവിടെയെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |