മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ ഗവർണറുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെത്തി. മെക്സിക്കൻ സംസ്ഥാനമായ സാകറ്റെകാസിലെ ഗവർണറുടെ വസതിക്ക് മുന്നിൽ വ്യാഴാഴ്ചയാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി കാറിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മൃതദേഹങ്ങൾ ഒടിച്ചു മടക്കി കാറിനുള്ളിൽ കുത്തി നിറച്ച നിലയിലായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ലോക്കൽ സ്റ്റേറ്റ് ഗവർണ്ണർ ഡേവിഡ് മോർണിയൽ അറിയിച്ചു. മൃതദേഹങ്ങൾ തന്റെ വസതിക്ക് മുൻപിൽ പ്രതികൾ ബോധപൂർവം ഉപേക്ഷിച്ചതാണെന്നും ഇരകൾ അതിക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ഇത്തരത്തിൽ അതിക്രൂരമായി കൊല്ലപ്പെടുന്നത് ദുഖകരമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ഗവർണർ അറിയിച്ചു. അന്വേഷണത്തിനാവശ്യമായ എല്ലാ സഹായവും നല്കുമെന്ന് മെക്സിക്കൻ സുരക്ഷാ മന്ത്രാലയവും ഉറപ്പ് നല്കിയിട്ടുണ്ട്.
മെക്സിക്കോയിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ പതിവാണ്. ചേരി തിരിഞ്ഞ് നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |