ഇസ്ളാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ഇന്ന് രാവിലെ 10.30ന് ദേശീയ അസംബ്ളിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ,
ഭരണത്തെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കെതിരെ ഞായറാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ജനങ്ങളോട് ഇമ്രാൻ ആഹ്വാനം ചെയ്തു. ഇന്നലെ രാത്രി പത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ.
ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ വിധി റദ്ദാക്കിയ പാകിസ്ഥാൻ സുപ്രീംകോടതി വ്യാഴാഴ്ച ദേശീയ അസംബ്ളി പുനഃസ്ഥാപിച്ചിരുന്നു.
'നിരാശയുണ്ടെങ്കിലും സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിദേശശക്തികൾ തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണ്. പണമുണ്ടാക്കാനും അഴിമതിക്കേസുകളിൽ നിന്ന് രക്ഷപെടാനും പ്രതിപക്ഷ പാർട്ടികളും അവർക്കൊപ്പം കൈകോർത്തു. ഇതിനായി യു.എസ് നയതന്ത്രജ്ഞർ രാജ്യത്തെ ചിലരുമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ താത്പര്യങ്ങൾ മുൻനിറുത്തി എല്ലാ വിവരങ്ങളും പുറത്തുവിടാനാകില്ല. പാകിസ്ഥാനിൽ എന്തും നടക്കുമെന്നും ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയോട് ഒരു വ്യവസ്ഥയും ആരും ആജ്ഞാപിക്കില്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
'വിദേശ ശക്തികൾക്ക് അവർ പറയുന്നത് അനുസരിക്കുന്ന ഒരാളെയാണ് പ്രധാനമന്ത്രിയായി വേണ്ടത്. അതാണ് എന്നെ പുറത്താക്കാൻ ശ്രമിക്കുന്നത്.'- ഇമ്രാൻ ആരോപിച്ചു.
അതിനിടെ, ഇന്നലെ രാവിലെ ഇമ്രാന്റെ പാർട്ടി പി.ടി.ഐയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ വിദേശ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ ലെഫ്. ജനറൽ (റിട്ട) താരിഖ് ഖാന്റെ നേതൃത്വത്തിൽ ഒരു കമ്മിഷനെ നിയമിച്ചു. അതിനിടെ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
342 അംഗ ദേശീയ അസംബ്ലിയിൽ പി.ടി.ഐയ്ക്ക് 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാൻ 172 പേരുടെ പിന്തുണ വേണം. പ്രതിപക്ഷസഖ്യത്തിന് 175 പേരുടെ പിന്തുണയുണ്ട്. പി.ടി.ഐയിലെ 24 വിമത എം.പിമാരെ ഉൾപ്പെടുത്താതെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |