ഇറാൻ: ഹോളിവുഡ് നടി ആൻജലീന ജോളിയോട് സാമ്യമുള്ള രീതിയിൽ ഭയപ്പെടുത്തുന്ന സോംബി ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്ര് ചെയ്ത് പ്രശസ്തയായ ഇറാനിയൻ വനിത സഹർ തബർ യാഥാർത്ഥ മുഖം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അഴിമതി, ഈശ്വര നിന്ദ എന്നീ കുറ്റങ്ങളുടെ പേരിൽ 2019ൽ പത്ത് വർഷത്തേക്ക് ജയിൽ ശിക്ഷ ലഭിച്ച സഹർ മോചിതയായതിനു ശേഷമാണ് തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്. ആൻജലീന ജോളിയുടെ സോംബി രൂപം എന്ന രീതിയിൽ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രശസ്തയായ ഇവർ ഇതിനായി കോസ്മെറ്റിക് സർജറിക്ക് വിധേയയായെന്നാണ് പറഞ്ഞിരുന്നത്. 50ഓളം സർജറികൾ ഇതിനായി ചെയ്തെന്നു പറഞ്ഞിരുന്ന സഹർ ഇപ്പോൾ ആ വാദങ്ങൾ തള്ളിയിരിക്കുകയാണ്. സർജറി ചെയ്തിട്ടുണ്ടെങ്കിലും ഒരുപാട് മേക്ക് അപ്പിലൂടെയും എഡിറ്രിംഗിലൂടെയുമാണ് താൻ ആ രൂപത്തിലെത്തിയതെന്ന് സഹർ വെളിപ്പെടുത്തി. സദാചാര പൊലീസിന്റെ ആക്രമണത്തെ തുടർന്ന് മഹ്സ അമിനി കൊല്ലപ്പെട്ടതിൽ രാജ്യമൊട്ടാകെയുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി 14 മാസത്തിനു ശേഷം മോചനം നേടാൻ സഹറിനു കഴിഞ്ഞു. താൻ എപ്പോഴും പ്രശസ്തയാകാൻ ആഗ്രഹിക്കുന്ന ആളാണ്. അന്താരാഷ്ട്ര ശ്രദ്ധ നേടാനാണ് ക്രൂരമായ മേക്ക് ഓവർ നടത്തിയത്. ഫത്തേമ ഖിഷ്‌വന്ദ് എന്നാണ് തന്റെ യാഥാർത്ഥ പേരെന്നും അവർ പറഞ്ഞു. ചിത്രങ്ങൾ തമാശയായി സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കിയ അവർ ഇനിയൊരിക്കലും ഇൻസ്റ്രഗ്രാമിൽ ഉണ്ടാകില്ല എന്നും അവർ പറഞ്ഞു. ഇറാനിലെ ആൻജലീന ജോളി എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |