ലണ്ടൻ : രാജ്യത്തെ അഭയാർത്ഥി പ്രതിസന്ധിയെ അധിനിവേശമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വംശജയായ യു.കെ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ വിവാദത്തിൽ. ഔദ്യോഗിക രേഖകൾ സ്വന്തം ഇ-മെയിലിലൂടെ എം.പിമാർക്ക് നൽകിയതിന് ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച സുവെല്ലയെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും തന്റെ മന്ത്രിസഭയിൽ പുനർനിയമിക്കുകയായിരുന്നു.
സുവെല്ലയുടെ തിരിച്ചുവരവിന്റെ പേരിൽ എതിർപ്പ് ഉയരുന്നതിനിടെയാണ് പുതിയ വിവാദം.
അഭയാർത്ഥികൾ രാജ്യത്തിന്റെ തെക്കൻ തീരത്ത് അധിനിവേശം നടത്തുകയാണെന്നാണ് സുവെല്ല കഴിഞ്ഞ ദിവസം പാർലെന്റിൽ പ്രതികരിച്ചത്. ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തേക്കെത്തുന്ന അഭയാർത്ഥികളെ കുറിച്ചാണ് സുവെല്ലയുടെ പരാമർശം.
'അവരിൽ എല്ലാവരും ദുരിതത്തിൽ അകപ്പെട്ട അഭയാർത്ഥികളാണെന്ന് നടിക്കുന്നത് നമ്മൾ അവസാനിപ്പിക്കണ"മെന്നും സുവെല്ല പുനർ നിയമനത്തിന് ശേഷമുള്ള പാർലമെന്റിലെ തന്റെ ആദ്യ അഭിസംബോധനയ്ക്കിടെ പറഞ്ഞു. 2022ൽ ഇതുവരെ 40,000 അനധികൃത കുടിയേറ്റക്കാർ രാജ്യത്തിന്റെ തെക്കൻ തീരത്തെത്തിയെന്നും ഇതിൽ നല്ലൊരു ഭാഗവും ക്രിമിനൽ സംഘങ്ങളിലെ അംഗങ്ങളാണെന്നും സുവെല്ല പറഞ്ഞു.
അതേസമയം, സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും മറ്റും രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികൾ അധിനിവേശം നടത്തുന്നെന്ന സുവെല്ലയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തെത്തി. സുവെല്ല വിദ്വേഷം വളർത്തുന്നതും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന തരത്തിലെ ഭാഷയാണ് പാർലമെന്റിൽ ഉപയോഗിച്ചതെന്ന് ലേബർ പാർട്ടി എം.പിമാർ ആരോപിച്ചു.
സുവെല്ലയുടെ മുൻഗാമികൾ അഭയാർത്ഥികൾക്ക് ഹോട്ടലുകൾ പോലുള്ള ബദൽ താമസ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും സുവെല്ല അത് നിറുത്തലാക്കിയെന്ന് ആരോപണമുണ്ട്. എന്നാൽ സുവെല്ല ഇത് നിഷേധിക്കുന്നു.
അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള സുവെല്ല നേരത്തെ വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ആരോപിച്ചത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |