സോൾ: ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കത്തിന് മറുപടി കൊടുത്ത് ദക്ഷിണകൊറിയൻ സൈന്യം. ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ച പശ്ചാത്തലത്തിൽ മറുപടിയായി മൂന്ന് എയർടു ഗ്രൌണ്ട് മിസൈലുകൾ തിരിച്ച് വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഉത്തരകൊറിയൻ മിസൈൽ പതിച്ച പ്രദേശത്തിന് സമാനമായ ദൂരത്തിൽ കിഴക്കൻ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജലാശയത്തിലേക്കാണ് മിസൈലുകൾ അയച്ചതെന്നും ഏത് പ്രകോപനത്തെയും കർശനമായി നേരിടുമെന്നും സൈന്യം പ്രസാതാവനയിൽ അറിയിച്ചു.
നേരത്തെ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതിന് മറുപടിയായാണ് ദക്ഷിണകൊറിയയുടെ ഈ നീക്കം. മിസൈലുകളിൽ ഒന്ന് ദക്ഷിണകൊറിയൻ കടൽ അതിർത്തിയിൽ പതിച്ചിരുന്നു.
വിഭജനത്തിനു ശേഷമുള്ള എഴുപതു വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഉത്തരകൊറിയൻ മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രത്തിനു സമീപം പതിക്കുന്നത്. ഉത്തരകൊറിയയുടെ പ്രവൃത്തിയെ ദക്ഷിണകൊറിയ അപലപിക്കുകയും ഇത് അസഹിഷ്ണുതയുടെ തെളിവാണെന്നും ദക്ഷിണകൊറിയ പ്രതികരിച്ചതായി യൊനാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതിനെത്തുടർന്ന് സോൾ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്‌യോൾ ദേശീയ സുരക്ഷാ കൌൺസിലിന്റെ യോഗം വിളിച്ചു കൂട്ടുകയും ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ നടപടിയെ അപലപിക്കുകയും ചെയ്തു. മിസൈൽ പരീക്ഷണം പ്രാദേശിക നുഴഞ്ഞുകയറ്റത്തിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ജല അതിർത്തിക്കു സമീപം പതിച്ചതിനാൽ ഉത്തരകൊറിയൻ മിസൈൽ വിക്ഷേപണം അസാധാരണവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫ് ഡയറക്ടർ ഒഫ് ഓപ്പറേഷൻ് കാം ഷിൻചുൽ അറിയിച്ചു.
കുറഞ്ഞത് മൂന്ന് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകൾ എങ്കിലും കിഴക്കൻ കടലിലേക്ക് ഉത്തരകൊറിയ വിക്ഷേപിച്ചു. ഇതിലൊന്ന് ദക്ഷിണകൊറിയയുമായുള്ള സമുദ്ര അതിർത്തിയിലൂടെ പറന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും ദക്ഷിണകൊറിയയും അവരുടെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ നിറുത്തണമെന്ന് ആവശ്യപ്പെടുകയും സൈനിക ധൂർത്തും പ്രകോപനവും ഇനി അനുവദിക്കാനാവില്ലെന്നും ഉത്തരകൊറിയ പ്രസ്താവിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അവർ തന്നെ വിക്ഷേപണങ്ങൾ നടത്തിയതെന്നും ശ്രദ്ധേയമാണ്.
കിമ്മിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയൻ സൈന്യം ഈ മാസം അയൽരാജ്യമായ ജപ്പാനു മുകളിലൂടെയുൾപ്പെടെ നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തിയതോടെ കൊറിയൻ ഉപദ്വീപിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്.
അതേസമയം ഉത്തരകൊറിയയുടെ മിസൈൽ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. വിക്ഷേപണങ്ങൾ ഒന്നിലധികം യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും സ്റ്രേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |