നോം പെൻ: മൂന്ന് ദിവസത്തെ കംബോഡിയ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നലെ നോം പെന്നിൽ നടന്ന 17ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്ത അദ്ദേഹം തുറന്നതും സ്വതന്ത്രവുമായ ഇൻഡോ - പസഫികിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ നേരിടുന്ന ഭക്ഷ്യ, ഊർജ പ്രതിസന്ധികളും അദ്ദേഹം അഭിസംബോധനയ്ക്കിടെ പങ്കുവച്ചു.
കംബോഡിയയിലെ ചരിത്ര പ്രസിദ്ധമായ താ പ്രോം, അങ്കോർവാട്ട് ക്ഷേത്രങ്ങളിലും ധൻകർ ഹ്രസ്വ സന്ദർശനം നടത്തി. ഈസ്റ്റ് ഏഷ്യ ഉച്ചകോടിയ്ക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ധൻകർ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. ആസിയാൻ - ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ധൻകർ കംബോഡിയയിലെത്തിയത്.
അതേ സമയം, ഉച്ചകോടിയ്ക്ക് അനുബന്ധമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിൻ, ഇൻഡോ - പസഫിക്, ജി 20 തുടങ്ങിയ നയതന്ത്ര വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ ജി 20 അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് യു.എസ് പിന്തുണയറിയിക്കുന്നതായി ബ്ലിങ്കൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |