ബീജിംഗ്: കൊവിഡ് വീണ്ടും പടരുന്ന ചൈനയിൽ ബുധനാഴ്ച 31,454 പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത നിയന്ത്രണങ്ങളും അടച്ചിടീലുകളും ഉണ്ടായിട്ടും ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത് 31,454 കേസുകളാണ്. ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതിൽ 27,517 പേരിൽ രോഗലക്ഷണങ്ങളില്ലെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ പറഞ്ഞു. ഏപ്രിലിൽ ഷാങ്ങ്‌ഹായിയിൽ രേഖപ്പെടുത്തിയ 29,390 കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്ക്. തെക്കൻ പ്രവിശ്യയായ ഗ്വാംങ്ങ്‌ഡോംഗ്, തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോംഗ്‌ക്വിങ്ങ് മുനിസിപ്പാലിറ്റി, രാജ്യതലസ്ഥാനമായ ബീജിംഗ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. രാജ്യത്തെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ അവയിൽ ഇളവുകൾ വരുത്താൻ അധികൃതർ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും കേസുകൾ ഉയരുന്നത്. ബീജിംഗിൽ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും പ്രോട്ടോക്കോളുകൾ കർശനമാക്കാനും നിർദ്ദേശമുണ്ട്. പാർക്കുകളും മ്യൂസിയങ്ങളും അടച്ചു. ഷാങ്ങ്ഹായിയിൽ റെസ്റ്റോറന്റ്, ഷോപ്പിംഗ് സെന്റർ, സൂപ്പർ മാർക്കറ്റ്, ഇന്റർനെറ്റ് കഫേ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നഗരത്തിന് പുറത്ത് നിന്നുള്ളവർക്ക് ഇന്നലെ മുതൽ അഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. നഗരത്തിൽ അഞ്ച് ദിവസത്തിൽ കൂടുതൽ തങ്ങിയിട്ടുള്ളവർക്ക് വിലക്ക് ബാധകമല്ല.
ഐഫോൺ ഫാക്ടറി സ്ഥിതി ചെയ്യുന്ന ഷെങ്ങ്സൂവിലെ നിരവധി ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. അധികൃതരുടെ അനുവാദമുണ്ടെങ്കിലോ കൊവിഡ് നെഗറ്റീവാണെങ്കിലോ മാത്രമേ ഇവിടുള്ളവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ അനുവാദമുള്ളൂ. ഐഫോൺ ഫാക്ടറിയിൽ കഴിഞ്ഞ ദിവസം തൊഴിലാളികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |