വേദനിക്കുന്ന കോടീശ്വരൻ അല്ലെങ്കിലും സിനിമയ്ക്ക് കഥ തേടുന്നവർക്ക് പത്ത് സിനിമയുണ്ടാക്കാനുള്ള അനുഭവങ്ങൾ അടങ്ങിയതാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്കിന്റെ ജീവിതം. സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതാണത് . തനിക്ക് ഓട്ടിസാനുബന്ധ വൈകല്യങ്ങൾ ഉണ്ടെന്നു വെളിപ്പെടുത്തിയ മസ്ക്കിന്റെ ജീവിതം സ്വയം വെട്ടിപ്പിടിച്ചതാണെന്ന് നിസംശയം പറയാം. ലോക ചരിത്രത്തിലേതന്നെ ഏറ്റവും വലിയ സമ്പന്നനാണ് മസ്ക്ക് എന്ന ഈ ദക്ഷിണാഫ്രിക്കക്കാരൻ.300 ബില്യൺ അമേരിക്കൻ ഡോളറാണ് ഇപ്പോഴത്തെ ആസ്തി .സമ്പന്നൻ എന്നതിനൊപ്പം ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയായും മസ്ക്ക് മാറിയിരിക്കുന്നു.മസ്ക്കിന്റെ ഫാൽക്കൺ റോക്കറ്റ് ദൗത്യങ്ങൾ തുടക്കത്തിൽ പൊളിഞ്ഞുപാളീസായെങ്കിലും പാപ്പരാകുന്ന ഘട്ടത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ മസ്ക്ക് കുതിച്ചുയർന്നു.
2001 ൽ മലേറിയ മസ്ക്കിന്റെ ജീവൻ അപഹരിക്കുന്ന നിലയിലെത്തിയിരുന്നു.മരുന്നുകളല്ല മസ്ക്കിന്റെ ഇച്ഛാശക്തിയാണ് രോഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതെന്ന് ഡോക്ടർമാർ വിധിയെഴുതി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്ത് പോയിവരുന്ന പോലെ ആളുകളെ ബഹിരാകാശത്തേക്ക് ഷട്ടിലടിക്കുന്ന ഈ ആഗോള വ്യവസായിയുടെ ഏറ്റവും വലിയ സ്വപ്നം ചൊവ്വാഗ്രഹത്തെ വാസയോഗ്യമാക്കി ഭൂമിക്കു പകരമൊരു ഇടം മനുഷ്യർക്കായി സൃഷ്ടിക്കുകയെന്നതാണ്.
അമേരിക്കയിലെ ടെക്സാസിലുള്ള ബോക്കാ ചിക്കയിൽ ഇലോൺ മസ്്ക്ക് പണിത സ്റ്റാർബേസ് സിറ്റിയിൽ ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. .
നോവയുടെ പേടകം പോലെ ചൊവ്വയിൽ മനുഷ്യരും മൃഗങ്ങളുമൊക്കെയുള്ള വാസസ്ഥലമാണ് മസ്ക്കിന്റെ ലക്ഷ്യം.ഒറ്റ ട്രിപ്പിൽ നൂറുപേരെ വരെ ചൊവ്വയിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയാണ് മനസിൽ. അമ്പത് വർഷത്തിനുശേഷം ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള പദ്ധതിയുടെ എക്സ്ക്ളൂസീവ് വാണിജ്യകരാർ നാസയിൽ നിന്ന് മസ്ക്കിന്റെ സ്പേസ് എക്സ് കരസ്ഥമാക്കിക്കഴിഞ്ഞു.ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് അൺ മാൻഡ് കാർഗോ മിഷനുള്ള നാസയുടെ കരാറും സ്പേസ് എക്സിനാണ്.ചൊവ്വാ ലക്ഷ്യം സ്വന്തമായി നടത്തുന്നതിൽ നിന്ന് നാസ പിന്തിരിഞ്ഞപ്പോഴാണ് മസ്ക്ക് റോക്കറ്റ് വിപ്ളവത്തിലേക്ക് എടുത്തുചാടിയത്.
എൻജിനിയറായ എറോൾ മസ്ക്കിന്റെയും മോഡലായ മേയോയുടെയും മകനായി 1971 ൽ പ്രിട്ടോറിയയിൽ ജനിച്ച ഇലോൺ മസ്ക്കിന് കിംബാൽ എന്നൊരു സഹോദരനും ടോസ്ക്ക എന്നൊരു സഹോദരിയുമുണ്ട്. വലിയഭാഗ്യങ്ങൾ ഭാവിയിൽ തേടിവന്നെങ്കിലും അമ്മയുടെ പ്രിയപ്പെട്ട ജീനിയസ് ബോയിയായ മസ്ക്കിന്റെ ബാല്യം ദുരിത പൂർണ്ണമായിരുന്നു. മാനസീകമായി തന്നെ പിച്ചിച്ചീന്തിയ ഒരു പിശാചായിരുന്നു അച്ഛനെന്ന് മസ്ക്ക് തുറന്നു പറഞ്ഞിട്ടുണ്ട്.മസ്ക്കിന് ഒമ്പതു വയസുള്ളപ്പോൾ മാതാപിതാക്കൾ പിരിഞ്ഞു.
പന്ത്രണ്ടാം വയസിൽ ബ്ളാസ്റ്റർ എന്ന വീഡിയോ ഗെയിമിന് കോഡ് എഴുതിയാണ് മസ്ക്കിന്റെ സംരംഭക ജീവിതം തുടങ്ങിയത്.ആ കോഡ് 500 ഡോളറിന് വിറ്റുകൊണ്ടാണ് മസ്ക്ക് ആദ്യ സമ്പാദ്യം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മസ്ക്ക് പെൻസിൽവേനിയ സർവകലാശാലയിൽ നിന്ന് ഫിസിക്സിലും ഇക്കണോമിക്സിലും ബിരുദങ്ങൾ നേടി.സ്റ്റാൻഫോർഡ് സർവകലാശാലയിൽ പിഎച്ച്.ഡി പ്രോഗ്രാമിനു ചേർന്നെങ്കിലും രണ്ടാം ദിനം അത് അവസാനിപ്പിച്ചു.ഇന്റർനെറ്റ് ബൂമിന്റെ കാലമായിരുന്നു അത്. സഹോദരൻ കിംബാലുമായി ചേർന്ന് ഒരു സംരംഭം ആരംഭിച്ചു.ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു. ഓഫീസിന്റെ തറയിൽ കിടന്നുറങ്ങി.അടുത്തുള്ള വൈ.എം.സി.എയിൽ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു.ഏറക്കുറെ ഇരുപത്തിനാലു മണിക്കൂറും പണിയെടുത്തു.സിപ്പ് 2 എന്നായിരുന്നു മസ്ക്ക് ആദ്യമായി ആരംഭിച്ച കമ്പനിയുടെ പേര്.ഇന്റർനെറ്റ് മാപ്പിംഗ് സർവ്വീസായിരുന്നു ജോലി.അധികം വൈകാതെ 22 ദശലക്ഷം ഡോളറിന് മസ്ക്ക് അത് വിറ്റു. ഗ്ളോബൽ ബാങ്കിംഗ് സിസ്റ്റത്തിലായി അടുത്ത കണ്ണ്.
ഈ വേളയിൽത്തന്നെയാണ് പോർഷെ കാറുകൾ ഇലക്ട്രിക് കാറുകളാക്കി മാറ്റുന്ന ജെ.ബി.സ് ട്രൂബെൽ എന്ന എൻജിനിയറെ പരിചയപ്പെട്ടത്.ലീഥീയം അയൺ ബാറ്ററിയുടെ ശക്തി തിരിച്ചറിഞ്ഞ മസ്ക്ക് 6.5 ദശലക്ഷം ഡോളർ കാർ സ്റ്റാർട്ടപ്പായ ടെസ് ലയിൽ നിക്ഷേപിച്ചു. കാലക്രമേണ ടെസ് ലെ സ്വന്തമാക്കി. ഇന്ന് ലോകത്തിലെ മൂന്നിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങളും ടെസ് ലയുടേതാണ്.സ്പേസ് എക്സ് കമ്പനി രൂപീകരിച്ച് ബഹിരാകാശ വിപ്ളവം സൃഷ്ടിച്ചെങ്കിലും ഇന്നും മസ്ക്കിന്റെ പ്രധാന വരുമാന സ്രോതസ് ടെസ് ല തന്നെ.ആട്ടോ മൊബൈൽസ്, സ്പേസ് ഫ്ളൈറ്റ്, നിർമ്മിത ബുദ്ധി, ന്യൂറോ ടെക്നോളജി അടക്കം മസ്ക്ക് കൈ വയ്ക്കാത്ത മേഖലകളില്ല.
ലോകത്തിലെ ഏറ്റവും സമ്പന്നന് സ്വന്തമായി ഒരുവീടില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും.ഏഴ് വീടുകളുണ്ടായിരുന്നത് വിറ്റു. ഇപ്പോൾ സ്റ്റാർബേസ് സിറ്റിയിൽ വാടകവീട്ടിലാണ് താമസം.എല്ലാം ഭാഗ്യം എന്നു പറഞ്ഞ് മസ്ക്കിനെ വിശേഷിപ്പിക്കാനാവില്ല. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്ത് വിജയിപ്പിക്കുന്നതാണ് മസ്ക്കിന്റെ പ്രത്യേകത. ഒരു പ്രത്യേക തലച്ചോറാണ് മസ്ക്കിന്റേതെന്ന് ഉറ്റ സുഹൃത്തുക്കൾ പറയും. കോളേജ് സ്വീറ്റ് ഹാർട്ട് ജസ്റ്റിൻ മില്ലറായിരുന്നു ആദ്യഭാര്യ.ബ്രിട്ടീഷ് നടി തൗലാ റിലേ,സംഗീതജ്ഞയായ ഗ്രിംസ് എന്നിങ്ങനെ മൂന്ന് ഭാര്യമാർ.ഏറ്റവുമൊടുവിൽ പിറന്ന തന്റെ മകന് എക്സ് എന്നാണ് മസ്ക്ക് പേരിട്ടത്.ഇപ്പോൾ ഗ്രിംസുമായും വേർപിരിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |