കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പിൽ ഇന്ന് ഇന്ത്യ പുതിയൊരു നാഴികക്കല്ലിടുകയാണ്. 12, 13, 14 പ്രായക്കാരായ കുട്ടികൾക്ക് ഇന്ന് വാക്‌സിൻ നൽകിത്തുടങ്ങുന്നതോടെയാണ് രാജ്യം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. പടിപടിയായി ഓരോ പ്രായക്കാരെയും പ്രതിരോധ കുത്തിവയ്‌പിൽ ഉൾപ്പെടുത്താൻ 2021 മാർച്ചിൽ ആരംഭിച്ച മഹായജ്ഞത്തിന്റെ മറ്റൊരു സുപ്രധാന വഴിത്തിരിവിലാണ് രാജ്യം ഇപ്പോൾ. രണ്ടുവർഷമായി വീട്ടിലിരുന്നു അദ്ധ്യയനം നടത്താൻ നിർബന്ധിതരായ കുട്ടികൾക്ക് അടുത്ത അദ്ധ്യയനത്തിൽ രോഗപ്പകർച്ച പേടിക്കാതെ സ്‌കൂളുകളിലേക്കു മടങ്ങാൻ കഴിഞ്ഞാൽ വലിയ ആശ്വാസമാകും. പന്ത്രണ്ടിൽ താഴെയുള്ള കുട്ടികൾക്കും അധികം വൈകാതെ വാക്‌സിൻ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തുതന്നെ വികസിപ്പിച്ച കോർബിവാക്സ് എന്ന ഗുണമേന്മയുള്ള വാക്‌സിനാണ് 12 - 14 പ്രായക്കാർക്ക് നൽകുന്നത്. ആദ്യ ഡോസ് എടുത്തശേഷം 28-ാം ദിവസം രണ്ടാമത്തെ ഡോസും എടുത്താൽ പ്രതിരോധശേഷി ഉറപ്പിക്കാനാകുമെന്നാണ് ഗവേഷണഫലങ്ങൾ.
സംസ്ഥാനത്ത് 12- 14 പ്രായവിഭാഗത്തിൽ വരുന്ന 15 ലക്ഷം കുട്ടികളുണ്ടെന്നാണ് കണക്ക്. പത്തേകാൽ ലക്ഷത്തോളം കോർബിവാക്‌സ് ഇതിനകം ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌കൂളുകളിൽ വാർഷിക പരീക്ഷയുടെ സമയമാണിപ്പോൾ. അതുകൊണ്ടുതന്നെ കുത്തിവയ്‌പിന്റെ ഷെഡ്യൂൾ ഇതുകൂടി കണക്കിലെടുത്ത് തയ്യാറാക്കേണ്ടിവരും. പാർശ്വഫലങ്ങളൊന്നുമില്ലാത്ത വാക്‌സിനാണ് കുത്തിവയ്ക്കുന്നതെങ്കിലും പരീക്ഷാദിവസങ്ങൾക്കിടയിൽ കുട്ടികൾക്ക് കുത്തിവയ്‌പ്പെടുക്കാൻ സ്വാഭാവികമായും രക്ഷാകർത്താക്കൾ ശങ്കിക്കും. അതിനാൽ പരീക്ഷ തീരുന്ന മുറയ്ക്ക് നൽകുന്നതാകും കൂടുതൽ ഉചിതം. ആലോചിക്കേണ്ട മറ്റൊരു കാര്യം കഴിവതും സ്‌കൂളുകൾ തന്നെ കുത്തിവയ്‌പുകേന്ദ്രങ്ങളായി മാറ്റാനാകുമോ എന്നതാണ്. ഇതു സാദ്ധ്യമായാൽ വളരെ എളുപ്പം വാക്‌സിനേഷൻ പൂർത്തിയാകും. കുത്തിവയ്പുകൾക്കിടയിലെ ഇടവേള 28 ദിവസം മാത്രമായതിനാൽ പുതിയ അദ്ധ്യയന വർഷത്തിനു മുമ്പുതന്നെ 12-.14 പ്രായക്കാരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാകും.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളിലും വാക്‌സിൻ എത്തിക്കേണ്ടത് അനിവാര്യമാണ്. ഇനി അതിനായുള്ള നടപടികളിലേക്കു നീങ്ങേണ്ടതുണ്ട്. സ്‌കൂൾ മുറ്റം കാണാത്ത ഒന്നാം ക്ളാസുകാരും രണ്ടാം ക്ളാസുകാരുമൊക്കെയാണുള്ളത്. അക്ഷരം ഹൃദിസ്ഥമാക്കാനാകാതെ തപ്പിത്തടയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ അവരെയും വിദ്യാലയങ്ങളിൽ എത്തിക്കേണ്ടതുണ്ട്. പന്ത്രണ്ടിനു താഴെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാൻ കഴിഞ്ഞാൽ ഭയാശങ്ക കൂടാതെ അവരെയും സ്‌കൂളുകളിലേക്ക് അയയ്ക്കാം. പുതിയ അദ്ധ്യയനവർഷം പിറക്കുന്നതിനു മുമ്പ് ഇതും സാദ്ധ്യമാകുമെന്നു പ്രതീക്ഷിക്കാം.
12-14 ഗ്രൂപ്പിലുള്ളവർക്കുള്ള കുത്തിവയ്പിനൊപ്പം 60 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള ഗുരുതര രോഗബാധിതർക്കാണ് ഇതുവരെ മൂന്നാം ഡോസ് നൽകിവന്നത്. ഇനി അത് എല്ലാ മുതിർന്ന പൗരന്മാർക്കും ലഭ്യമാക്കും. കൊവിഡ് രാജ്യത്തെ ഇതര ഭാഗങ്ങൾക്കൊപ്പം കേരളത്തിലും ശമനമായി വരുന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് മൂലം ഒരാൾ പോലും മരണമടയാത്ത ദിവസമായിരുന്നു കടന്നുപോയത്. ഇരുപതു മാസത്തിനിടെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആശ്വാസദിനമെന്നു പ്രത്യേകം പ്രസ്താവ്യമാണ്. മഹാമാരി അടങ്ങിയെന്നു സമാധാനിക്കുമ്പോഴും ഭീഷണി പൂർണമായും ഒടുങ്ങിയെന്നു കരുതാനാവില്ല. കൊവിഡിന്റെ പ്രഭവസ്ഥാനമായ ചൈനയിലും തയ്‌വാനിലുമൊക്കെ വീണ്ടും അതു പടരുന്നതായ റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണ്. കരുതലും ജാഗ്രതയും വിടാൻ സമയമായിട്ടില്ലെന്നാണ് ഈ രാജ്യങ്ങൾ ഓർമ്മിപ്പിക്കുന്നത്. പ്രതിരോധ കുത്തിവയ്‌പിനൊപ്പം എല്ലാ സുരക്ഷാമാർഗങ്ങളും സ്വീകരിച്ചാൽ ഇനിയൊരു മഹാവിപത്ത് നിയന്ത്രിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |