SignIn
Kerala Kaumudi Online
Sunday, 28 December 2025 10.35 AM IST

ജയിലിലെ അഴിമതി അന്വേഷിക്കണം

Increase Font Size Decrease Font Size Print Page

j

ജയിലുകളിൽ പണവും സ്വാധീനവുമുള്ളവർക്ക് തടവുകാലം ഉല്ലാസഭരിതമായി ചെലവിടാനാകുമെന്നത് തെളിയിക്കുന്ന ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. ആഭ്യന്തര വകുപ്പ് വളരെ ഗുരുതരമായിക്കണ്ട് അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ട വിഷയമായി അത് മാറിയിരിക്കുകയാണ്. ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ തെളിയുമ്പോഴാണ് ഒരാൾക്ക് ജയിൽശിക്ഷ ലഭിക്കുന്നത്. ആ ശിക്ഷാകാലം സുഖവാസകാലമായി മാറിയാൽ ശിക്ഷ എന്ന ആശയത്തിന്റെ തന്നെ അർത്ഥം ചോർന്നുപോകും. ജയിലിൽ മറ്റ് പുള്ളികൾക്ക് ലഭിക്കാത്ത ചില ചില്ലറ സ്വാതന്ത്ര്യങ്ങൾ ലഭിക്കാൻ ഉദ്യോഗസ്ഥന്മാരെ പ്രീതിപ്പെടുത്തുന്നതല്ലാതെ മറ്റ് വഴികളൊന്നുമില്ല. അതിന് ലക്ഷങ്ങളാണ് കൈക്കൂലിയായി മറിയുന്നത് എന്നത് അടിവരയിടുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിയമാനുസൃതമുള്ള പരോൾ ലഭിക്കാനും നിയമത്തെ ലംഘിച്ചുകൊണ്ടുള്ള പരോൾ ലഭിക്കാനും ഒരേപോലെ പണം മുടക്കേണ്ട സാഹചര്യമാണ് നമ്മുടെ ജയിലുകളിൽ നിലനിൽക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അഴിമതിക്കേസിൽ ജയിൽ ഡി.ഐ.ജി വിനോദ്‌കുമാർ സസ്‌പെൻഡ് ചെയ്യപ്പെട്ട സംഭവം ജയിലിലെ അഴിമതി എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നേ കരുതാനാകൂ. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല, ചുരുക്കം ചില ഉദ്യോഗസ്ഥർ ഒഴികെയുള്ള ഒരു വലിയ സംഘം കൈക്കൂലിയുടെയും അഴിമതിയുടെയും കാവൽവാഹകരായി മാറിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.

തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന ഗുരുതര കുറ്റമാണ് വിനോദ്‌കുമാറിനെതിരെ കണ്ടെത്തിയത്. ഇയാൾക്കെതിരെ സ്വന്തം വകുപ്പിലുള്ള ഉയർന്ന സ്ഥാനങ്ങളിലിരുന്ന ഉദ്യോഗസ്ഥന്മാർ വരെ പരാതികൾ നൽകിയിട്ടും ഭരണകക്ഷിയിലുള്ള പിടിപാട് കാരണം ആരും കാര്യമായ ഒരു നടപടിക്കും മുതിർന്നിരുന്നില്ല. 2020-ൽ വിയ്യൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ടായിരിക്കെ വിനോദ്‌കുമാർ ജയിലിൽ ഔഷധ സസ്യകൃഷി നടത്തിയതിന്റെ പേരിൽ കള്ളക്കണക്കുണ്ടാക്കി രണ്ടുലക്ഷത്തിലധികം രൂപ അടിച്ചുമാറ്റിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നതാണ്. ഈ പണം പലിശ സഹിതം തിരിച്ചുപിടിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടും നടപടി ആറുമാസത്തെ ശമ്പളവർദ്ധനവ് തടയുന്നതിൽ മാത്രമായി ഒതുക്കി. അതിന് പിന്നാലെ ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നൽകി കൂടുതൽ ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു. ഈ പദവിയിലിരുന്ന് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതിന് ഇയാൾ വാങ്ങിയത് ഒരു മാസം 75 ലക്ഷം രൂപ വരെയാണെന്ന റിപ്പോർട്ട് അമ്പരപ്പിക്കുന്നതാണ്. അഴിമതിപ്പണം ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിൽ പോലും ഗൂഗിൾ പേയായി ചെന്നിരുന്നെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വാഭാവികമായും ഈ അഴിമതിപ്പണം ഇയാൾക്ക് മാത്രമായി എടുത്തുകൊണ്ട് മുന്നോട്ട് പോകാനാകില്ല. ഇതിന്റെ പങ്ക് മുകളിലുള്ള ഉദ്യോഗസ്ഥന്മാരിൽ ചിലർക്കൊക്കെ ചെന്നിട്ടുണ്ടാകണമെന്ന സംശയം പലരും ഉയർത്തിയിരുന്നതാണ്. എന്നാൽ ഇപ്പോൾ, ജയിൽ മുൻ ഡി.ഐ.ജിയായ അജയകുമാർ, ജയിൽ മേധാവിസ്ഥാനം വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും വിനോദ‌്‌‌കുമാറിന്റെ അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിനോദ്‌കുമാറിനെതിരെ പരാതി നൽകിയതിന് ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ തന്നോട് വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ ആരോപിക്കുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു സ്വർണ വ്യാപാരിക്ക് കാക്കനാട് ജയിലിൽ വി.ഐ.പി സൗകര്യം ഒരുക്കിയതിന് നേരത്തേ സസ്‌പെൻഷനിലായ വ്യക്തിയാണ് അജയകുമാറെന്നുമാണ് ജയിൽ മേധാവിയുടെ വിശദീകരണം. എന്തായാലും ഇക്കാര്യത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് സമഗ്രമായ ഒരു അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്.

TAGS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.