
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്‌റ്റർ അഴിമതിക്കേസിൽ ജയിൽമോചനം അനുവദിക്കണമെന്ന ബ്രിട്ടീഷ് പൗരൻ ക്രിസ്‌ത്യൻ ജെയിംസ് മിഷേലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. 1999ലെ ഇന്ത്യ-യു.എ.ഇ കുറ്റവാളി കൈമാറ്റ കരാറിലെ വ്യവസ്ഥകൾ ചോദ്യം ചെയ്‌ത ഹർജിയും നിരസിച്ചു. ഹർജികളിൽ മെരിറ്റില്ലെന്ന് ജസ്റ്റിസുമാരായ നവീൻ ചാവ്‌ല, രവീന്ദർ ദുദേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2018 ഡിസംബറിലാണ് ദുബായിൽ നിന്ന് പിടികൂടിയ മിഷേലിനെ രാജ്യത്തെത്തിച്ചത്. തിഹാർ ജയിലിലാണ്. അറസ്റ്റു ചെയ്‌ത സമയത്തുണ്ടായിരുന്ന കുറ്റങ്ങൾക്ക് പുറമെ, മറ്റു കേസുകൾ കൂടി ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യ - യു.എ.ഇ ഉടമ്പടിയിലെ വ്യവസ്ഥയെയാണ് മിഷേൽ എതിർക്കുന്നത്. ജീവപര്യന്തം കഠിനതടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കേന്ദ്ര ഏജൻസികൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെ ചോദ്യം ചെയ്‌തു. ആദ്യഘട്ടത്തിൽ ചുമത്തപ്പെട്ടിരുന്ന കുറ്റങ്ങളിലെ പരമാവധി ശിക്ഷ ഏഴുവർഷമാണ്. ജയിലിൽ ഏഴു വർഷത്തിലധികമായി കഴിയുന്നു. ഈസാഹചര്യത്തിൽ ജയിൽമോചനം വേണമെന്നാണ് ആവശ്യപ്പെട്ടത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് മിഷേലിന്റെ അഭിഭാഷകൻ അഡ്വ. അൽജോ കെ. ജോസഫ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |