തിരിച്ചുകയറാനാകാത്തവിധം കോൺഗ്രസ് പാർട്ടിയെ മുച്ചൂടും നശിപ്പിച്ചതിന് രാഹുൽഗാന്ധിയെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരെയും അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചുകൊണ്ടാണ് അരനൂറ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഗുലാംനബി ആസാദ് ഉപേക്ഷിച്ചിരിക്കുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ 2014 മുതൽ പാർട്ടി തുടർച്ചയായി പരാജയങ്ങൾ മാത്രമേ ഏറ്റുവാങ്ങിയിട്ടുള്ളൂ എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച അഞ്ചുപേജുള്ള രാജിക്കത്തിൽ ആസാദ് അക്കമിട്ടു നിരത്തിയ ആക്ഷേപങ്ങളും വസ്തുതകളും നിഷേധിക്കാനാവാത്തതാണ്. പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാതെ മാറിനിൽക്കുകയും അതേസമയം റിമോട്ട് വഴി പാർട്ടിയെ അടക്കി നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുൽഗാന്ധിയാണ് കോൺഗ്രസ് ഇന്നു നേരിടുന്ന അതിഭീകരമായ തകർച്ചയ്ക്ക് പ്രധാന ഉത്തരവാദി എന്നാണ് ആസാദിന്റെ കുറ്റപ്പെടുത്തൽ. കഴിഞ്ഞ രണ്ടുവർഷത്തിലധികമായി പാർട്ടിയിൽ എതിർപ്പിന്റെ സ്വരമുയർത്തിവന്ന ആസാദിന്റെ രാജി തീരെ അപ്രതീക്ഷിതമാണെന്നു പറയാനാവില്ല. കോൺഗ്രസിലെ ദേശീയതയുടെ മുഖമായിരുന്ന ആസാദിനെ കാശ്‌മീരിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്പിച്ചതിലൂടെ പാർട്ടി നേതൃത്വം തന്നെ കൊച്ചാക്കുകയായിരുന്നു എന്ന പരാതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കാശ്‌മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടി സമിതിയുടെ അദ്ധ്യക്ഷസ്ഥാനം അദ്ദേഹം ഏതാനും ദിവസം മുൻപ് രാജിവച്ചൊഴിയുകയും ചെയ്തു. ദേശീയ തലത്തിൽ ഉത്തരവാദപ്പെട്ട നിരവധി പദവികൾ വഹിച്ചിട്ടുള്ള ആസാദിന് വീണ്ടും വലിയ പദവി നൽകാൻ ഇപ്പോഴത്തെ പാർട്ടി നേതൃത്വം തയ്യാറല്ലായിരുന്നു. മാത്രമല്ല കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചു മാസങ്ങൾ മുൻപ് രൂപീകരിച്ച സീനിയർ നേതാക്കളുടെ 'ജി - 23" -ലെ പ്രധാനി കൂടിയാണ് ആസാദ്. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു തുടർച്ചയായി നേരിട്ട പരാജയങ്ങളിൽ അസ്വസ്ഥരായാണ് മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി കലഹിച്ചുകൊണ്ട് പ്രത്യേകഫോറം രൂപീകരിച്ചത്. ജി -23 മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പക്ഷേ നേതൃത്വം അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു.
ഏറെനാളായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വമില്ലാതെ വലയുന്ന കോൺഗ്രസിന് ഗുലാംനബിയുടെയും അദ്ദേഹത്തോടൊപ്പമുള്ള മറ്റ് എട്ടു നേതാക്കളുടെയും രാജി കനത്ത പ്രഹരമാണെന്നതിൽ സംശയമൊന്നുമില്ല. സ്വതേ ക്ഷീണിച്ചു മെലിഞ്ഞു നിൽക്കുന്ന പാർട്ടിക്ക് ആസാദിന്റെ ഒഴിഞ്ഞുപോക്ക് വലിയ ക്ഷീണം തന്നെയാണ്. ബി.ജെ.പിക്കെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്‌മീരിലേക്ക് 'ഭാരത് ജോഡോ" യാത്ര തുടങ്ങുന്നതിന് ഒരാഴ്ചയുള്ളപ്പോഴാണ് രാഹുലിന്റെ നേതൃത്വത്തെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ടുള്ള ആസാദിന്റെ വെടിപൊട്ടിക്കൽ.
ആസാദിനെയും കൂട്ടരെയും അപലപിച്ചുകൊണ്ട് പാർട്ടി നേതാക്കളിൽ ചിലർ പതിവുപോലെ രംഗത്തുവന്നിട്ടുണ്ട്. സ്ഥാനമാനങ്ങൾ ആവോളം ലഭിച്ചിട്ടുള്ള ആസാദ് കപട നാടകമാടുകയാണെന്നാണ് കോൺഗ്രസ് വക്താക്കളിലൊരാളായ പവൻഖേര പ്രതികരിച്ചത്. എന്നാൽ കേവല പദവികളുമായി മാത്രം ബന്ധപ്പെട്ടതല്ല ആസാദ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളെന്ന് നിഷ്പക്ഷമതികൾക്കു ബോദ്ധ്യമാകും. കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ ആ പാർട്ടി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ആർക്കും സങ്കടം തോന്നുക സ്വാഭാവികമാണ്. വിഗ്രഹാരാധനയുടെ രൂപത്തിൽ പാർട്ടിയിൽ നടന്നുവരുന്ന പ്രവർത്തനശൈലിയോട് എതിർപ്പുള്ളവർ പാർട്ടിയിൽത്തന്നെ നിരവധിയുണ്ട്. കുടുംബാധിപത്യം അവസാനിപ്പിച്ചാലല്ലാതെ പാർട്ടി കരകയറാൻ പോകുന്നില്ലെന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. കുടുംബാധിപത്യമില്ലാത്ത പുതിയൊരു പാർട്ടി ഘടന ഉടലെടുത്താലേ വിശ്വാസ്യത കുറച്ചെങ്കിലും വീണ്ടെടുക്കാനാവൂ എന്ന അഭിപ്രായം നേതൃത്വം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. കാലിനടിയിലെ മണ്ണ് പൂർണമായും ഒലിച്ചുപോയാലും അറിയാത്തവരാണ് പാർട്ടിയെ നയിക്കുന്നതെങ്കിൽ സമ്പൂർണ പതനമായിരിക്കും ഫലമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |