സംസ്ഥാനത്തെ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ വന്യജീവി ആക്രമണം തുടർക്കഥയാവുകയാണ്. വയനാട് പുതുശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകൻ തോമസിന്റെ ദാരുണാന്ത്യം വന്യജീവി ആക്രമണങ്ങൾ തടയാനുള്ള സർക്കാർ സംവിധാനങ്ങളുടെ പോരായ്മകളിലേക്കും വിരൽചൂണ്ടുന്നു. ഇത്തരം ദുരന്തങ്ങൾ തടയുന്നതിനെക്കുറിച്ച് പഠനം നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ അടിയന്തര പ്രാധാന്യം നൽകേണ്ടതുണ്ട്.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വയനാട്ടിൽ ആറുപേരെയാണ് കടുവകൾ കൊന്നത്. അടുത്തിടെ ആറളം ഫാം മേഖലയിലും കടുവ ഭീതിവിതച്ചിരുന്നു.
സുൽത്താൻബത്തേരിയിൽ കാട്ടാനയിറങ്ങി വഴിയാത്രക്കാരനെ ആക്രമിക്കുകയും വീടുകൾ തകർക്കുകയും ചെയ്തത് ഒരാഴ്ച മുമ്പാണ്. മൂന്ന് ദിവസത്തോളം ശ്രമിച്ചതിന് ശേഷമാണ് ആനയെ മയക്കുവെടിവച്ച് വീഴ്ത്തി മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ചത്. കണ്ണൂർ ജില്ലയിലെ ആറളം ഫാമിലും പുറത്തുമായി നാൽപ്പതോളം കാട്ടാനകളാണ് ആക്രമണങ്ങൾ നടത്തുന്നത്. ഇത് തടയാൻ ആനമതിൽ കെട്ടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായെങ്കിലും ഒന്നും നടന്നിട്ടില്ല. സംസ്ഥാനത്ത് 14 വർഷത്തിനിടയിൽ 1500 ലേറെ പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
നാട്ടിലേക്കിറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം കാരണം പലരും കൃഷിതന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുന്നു. ഓരോ വന്യജീവി ആക്രമണങ്ങൾ നടക്കുമ്പോഴും അതത് പ്രദേശത്തെ ആളുകൾ ശക്തമായി പ്രതിഷേധിക്കാറുണ്ട്. നഷ്ടപരിഹാരം നൽകുന്നതോടെ പ്രതിഷേധങ്ങൾ കെട്ടടങ്ങും. എന്നാൽ ഇത് തടയാൻ വേണ്ട ശാശ്വത മാർഗങ്ങൾ തേടാൻ സർക്കാർ ശ്രദ്ധിക്കാറില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. പ്രധാനമായും ആന, കടുവ, കാട്ടുപന്നി തുടങ്ങിയ ജീവികളാണ് ശല്യം തുടരുന്നത്. കേരളത്തിൽ 35 ലക്ഷത്തോളം ജനങ്ങൾ വനാതിർത്തിയോടും മറ്റും ചേർന്ന് കഴിയുന്നുണ്ട്. ഏതു സമയവും വന്യജീവി ആക്രമണം നടന്നേക്കാവുന്ന ഇരുനൂറോളം ഗ്രാമങ്ങളാണുള്ളത്. ഗ്രാമവാസികളിൽ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ വന്യജീവികൾ ഇവരുടെ ജീവന് മാത്രമല്ല സ്വത്തിനും ഭീഷണിയുയർത്തുന്നു.
വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് വിശദമായ പ്രോജക്ട് തയ്യാറാക്കിയാൽ കേന്ദ്ര സഹായത്തോടെ ഇത് നടപ്പാക്കാനാവും.
വനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം മൃഗങ്ങൾ പെരുകുന്നതാണ് വന്യജീവി ആക്രമണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് വന്യജീവികളുടെ ജനന നിയന്ത്രണം ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിക്കണം. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവികളുടെ വംശവർദ്ധനയ്ക്ക് വിഘാതമായ നടപടികൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടി പത്തുവർഷം മുമ്പ് സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. ഇത് നീക്കിക്കിട്ടിയാൽ മൃഗങ്ങൾ പെരുകുന്നത് തടയാനാകുമെന്നാണ് മന്ത്രി പറയുന്നത്.
സുപ്രീംകോടതി വിലക്ക് പ്രകാരം വന്യജീവികളെ മയക്കുവെടിവച്ച് വന്ധ്യംകരിക്കാൻ പാടില്ല. ഇത് നീക്കാൻ കേന്ദ്രം 2019ൽ നൽകിയ അപ്പീൽ സുപ്രീംകോടതി എത്രയും പെട്ടെന്ന് പരിഗണിക്കണം. ഐ.എസ്.ആർ.ഒയുമായും മറ്റും സഹകരിച്ച് സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുന്നതിനെക്കുറിച്ച് വനംവകുപ്പ് ആലോചിക്കേണ്ടതാണ്. ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാനും സർക്കാർ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |