SignIn
Kerala Kaumudi Online
Thursday, 25 April 2024 9.18 AM IST

തീയണച്ചവർക്ക് നന്ദി പറയാം

photo

ബ്രഹ്മപുരത്ത് തീയണയ്ക്കാൻ നേതൃത്വം നല്‌കിയത് അഗ്നിരക്ഷാ സേനയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബി.പി.സി.എൽ, പെട്രോ നെറ്റ് എൽ.എൻ.ജി, പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലെയും സിയാലിന്റെയും അഗ്‌നിരക്ഷാ സംവിധാനങ്ങൾ യത്നത്തിന്റെ ഭാഗമായി. നാവികസേനയും വ്യോമസേനയും അഗ്‌നിരക്ഷാ സേനയുമായി പൂർണമായി സഹകരിച്ചു. അമ്പതോളം ജെ.സി.ബികളുമായി അതിന്റെ ഡ്രൈവർമാരും മറ്റ് തൊഴിലാളികളും ഉദ്യോഗസ്ഥരും വഹിച്ച പങ്കും പ്രശംസനീയമാണ്. പലരും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ദൗത്യത്തിൽ പങ്കാളികളായത്.

ഇതിലേറ്റവും കൂടുതൽ എടുത്തുപറയേണ്ടത് അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ പ്രവർത്തനമാണ്. തീയണയ്ക്കലിനിടെ ബ്രഹ്മപുരത്തെ ചതുപ്പിൽ താഴ്‌ന്ന അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ വി.വി. ബാബു ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ഭാഗ്യംകൊണ്ട് മാത്രമാണ്. 11ന് രാത്രി 12 മണിയോടെയാണ് ബാബു ചതുപ്പിലകപ്പെട്ടത്. വാട്ടർ പമ്പ് കേടായതിനെത്തുടർന്ന് സഹായിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തറനിരപ്പ് പോലെ തോന്നിയ വെള്ളക്കെട്ടിൽ ബാബു അകപ്പെട്ടത് കൂടെവന്നവർ അറിഞ്ഞതുമില്ല. കഴുത്തൊപ്പം ചതുപ്പിൽ മുങ്ങിയ ബാബു നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയവർ കയറിട്ട് കൊടുത്താണ് രക്ഷിച്ചത്. ഒരു മിനിട്ട് രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഇതുപോലെ ജീവൻ പണയംവച്ചു തന്നെയാണ് അവിടെ ജോലിചെയ്തിരുന്നവർ പ്രവർത്തിച്ചത്.

അക്ഷീണം യത്‌നിച്ച ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് വോളന്റിയർമാർ, ഏകോപന ചുമതല നിർവഹിച്ച റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും ആത്മാർത്ഥമായ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. കേരള ജനത ഒന്നടങ്കം നന്ദി പറയേണ്ട പ്രവർത്തനമായിരുന്നു അവരുടേത്. ഇവർക്ക് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നാൽ അവർ ഒറ്റയ്ക്കായിപോകരുത്. സർക്കാർ എല്ലാവിധ സൗജന്യ മെഡിക്കൽ സേവനങ്ങളും അവർക്ക് നല്‌കാൻ തയ്യാറാവണം. കൂടാതെ ഇവരുടെ നിസ്വാർത്ഥ സേവനം കണക്കിലെടുത്ത് ഓരോരുത്തർക്കും പ്രത്യേക പാരിതോഷികവും നല്‌കേണ്ടതാണ്. അതിൽ സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവർ എന്ന വേർതിരിവുണ്ടാകാൻ പാടില്ല.

40 അടിയോളം ഉയരമുള്ള ബ്രഹ്മപുരത്തെ മാലിന്യത്തിൽ ജൈവ മാലിന്യവും പ്ളാസ്റ്റിക്കും കൂടിക്കുഴഞ്ഞാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഇതു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തിയപ്പോൾ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ആ സ്റ്റേ വർഷങ്ങളോളം തുടർന്നതാണ് യഥാർത്ഥത്തിൽ ബ്രഹ്മപുരം പ്രശ്നം ഇത്രയും വഷളാക്കിയത്. സ്റ്റേ കിട്ടിയതോടെ മാലിന്യ സംസ്കരണം യഥാവിധിയാക്കാൻ കോർപ്പറേഷൻ ഒന്നും ചെയ്തില്ല. അതിന്റെയൊക്കെ പരിണിതഫലമാണ് ബ്രഹ്മപുരം പുകയിലൂടെ നമ്മൾ അനുഭവിക്കുന്നത്. മാലിന്യമലയിലെ തീ താത്കാലികമായി അണഞ്ഞെങ്കിലും കടുത്ത വേനൽ തുടരുന്നതിനാൽ തീപിടിത്ത ഭീഷണി പൂർണമായും അകന്നെന്ന് പറയാനാകില്ല. അതിനാൽ ബന്ധപ്പെട്ടവർ നിരീക്ഷണം തുടരേണ്ടത് അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE FORCE FIGHT IN BRAHMAPURAM PLANT FIRE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.