SignIn
Kerala Kaumudi Online
Thursday, 19 September 2024 11.39 PM IST

സർക്കാർ ഓഫീസുകളെ എന്തിന് മാറ്റിനിറുത്തണം

Increase Font Size Decrease Font Size Print Page

kseb

വായ്‌പാഗഡു തുടർച്ചയായി മുടങ്ങുമ്പോൾ ധനകാര്യ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും വായ്പയെടുത്തവരുടെ വീടുകളിൽ ജപ്തി നോട്ടീസ് പതിക്കാറുണ്ട്. അതുപോലെ വൈദ്യുതി ബിൽ കൃത്യസമയത്ത് അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉപഭോക്താവിന്റെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ പ്രത്യേക നോട്ടീസിന്റെ പോലും ആവശ്യമില്ലെന്നാണു ചട്ടം.

എന്നാൽ വൈദ്യുതി ബിൽ കുടിശികയായതിന്റെ പേരിൽ സർക്കാർ ഓഫീസിലെ വൈദ്യുതിബന്ധം സാധാരണ വിച്ഛേദിക്കാറില്ല. എന്നാൽ ഇക്കഴിഞ്ഞ ശനിയാഴ്ച മലപ്പുറം സിവിൽ സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. അവിടെ പ്രവർത്തിക്കുന്ന നിരവധി സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറാവുകയും ചെയ്തു. യഥാസമയം വൈദ്യുതി ബിൽ അടയ്ക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇത്തരമൊരു നടപടിക്കു കാരണമായത്. പി.ഡബ്ളിയു.ഡി, ഡി.ഇ.ഒ, മണ്ണുസംരക്ഷണം, പി.ആർ.ഡി തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. വൈദ്യുതി വെളിച്ചമില്ലെങ്കിൽ സർക്കാർ ഓഫീസുകളിൽ ഒരു പ്രവർത്തനവും നടക്കില്ല. സിവിൽ സ്റ്റേഷനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചത് വാർത്തയായതോടെ തിങ്കളാഴ്ച രാവിലെതന്നെ മിക്ക ഓഫീസുകളും അടിയന്തരമായി ബില്ലടയ്ക്കാൻ നടപടിയെടുത്തു. തുടർന്ന് അവിടെയൊക്കെ ഉടനടി വൈദ്യുതിയുമെത്തി. എന്നാൽ മരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിലും ഡി.ഇ.ഒ ഓഫീസിലും വെളിച്ചമെത്താൻ പിന്നെയും സമയമെടുത്തു. മറ്റു വകുപ്പുകൾ കാണിച്ച ശുഷ്കാന്തി ഈ രണ്ടു ഓഫീസുകളും കാണിക്കാതിരുന്നത് മനഃപൂർവമായിരിക്കില്ല. പണം ഓഫീസിലുണ്ടെങ്കിലല്ലേ ബിൽ കുടിശിക തീർക്കാനാവൂ. ശൂന്യമായ ഖജനാവുമായി നില്‌ക്കുന്ന സർക്കാരിന് അടിയന്തരാവശ്യങ്ങൾക്കുപോലും പണമില്ലെന്ന സ്ഥിതിയാണ്.

തുടർച്ചയായി ഓർമ്മപ്പെടുത്തിയിട്ടും കുടിശിക ബില്ലുകൾ തീർക്കാൻ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ താത്‌പര്യം കാണിക്കാതെ വന്നപ്പോഴാണ് വൈദ്യുതിബന്ധം വിച്ഛേദിക്കാൻ തങ്ങൾ നിർബന്ധിതരായതെന്നാണ് വൈദ്യതി വകുപ്പിലെ ജീവനക്കാർ പറയുന്നത്. ആറും എട്ടും മാസത്തെ ബിൽ കുടിശിക വരുത്തിയ ഓഫീസുകൾ വരെ കൂട്ടത്തിലുണ്ടത്രെ. മലപ്പുറത്തു മാത്രമല്ല എല്ലാ ജില്ലകളിലും തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിൽവരെ ഇതാണു സ്ഥിതി. മലപ്പുറത്ത് സിവിൽ സ്റ്റേഷനു പുറമെ മജിസ്ട്രേട്ട് കോടതിയും ഭക്ഷ്യസുരക്ഷാ ഓഫീസും കുടിശികക്കാരുടെ പട്ടികയിലുണ്ട്. കോടതിയുടെയും ഭക്ഷ്യസുരക്ഷാ ഓഫീസിന്റെയും പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി മാത്രമാണ് അവിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാതിരുന്നത്.

വൈദ്യുതി ബോർഡ്, വാട്ടർ അതോറിട്ടി എന്നീ സ്ഥാപനങ്ങളുടെ കുടിശികക്കാരിൽ ഏറ്റവും മുന്നിലുള്ളത് സർക്കാർ സ്ഥാപനങ്ങളാണ്. വൈദ്യുതി ബോർഡിനു പിരിഞ്ഞുകിട്ടാനുള്ള രണ്ടായിരത്തിലധികം കോടി രൂപയുടെ മുക്കാൽ പങ്കും സർക്കാർ ഓഫീസുകൾ അടയ്ക്കാനുള്ളതാണ്. അതുപോലെതന്നെയാണ് വാട്ടർ അതോറിട്ടിയുടെയും അവസ്ഥ. മുടങ്ങാതെ ബില്ലുകൾ അടയ്ക്കേണ്ടത് അതത് ഓഫീസിലെ ഇതിനു ചുമതലപ്പെട്ടവർ താത്‌പര്യമെടുത്തു ചെയ്യേണ്ട കാര്യമാണ്. ചുമതല മറക്കുമ്പോഴാണ് കുടിശികയും പെരുകിപ്പെരുകി വൻ സംഖ്യയാകുന്നത്. കുടിശിക എത്ര കൂടിയാലും സർക്കാർ ഓഫീസുകൾക്ക് വൈദ്യുതിയും വെള്ളവും മുടങ്ങുകയില്ലെന്ന വിശ്വാസവും പൊതുവേയുണ്ട്. ആ ധാരണ ശരിയല്ലെന്നു തെളിയിക്കുന്നതാണ് മലപ്പുറം സിവിൽ സ്റ്റേഷനിലെ അനുഭവം. ഓഫീസുകളിലുള്ളവർക്കോ ജില്ലാ അധികൃതർക്കോ സർക്കാരിനുതന്നെയോ പ്രത്യേകിച്ചൊന്നും വരാനില്ലെങ്കിലും വിവിധ ആവശ്യങ്ങൾക്കായി നിത്യവും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നവർക്ക് ഇരുട്ടടി തന്നെയാണത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB DISCUNNECTS POWER TO GOVT OFFICES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.