ഓൺലൈൻ ചൂതാട്ടത്തിൽപ്പെട്ട് കടത്തിലായവരുടെ ആത്മഹത്യകൾ കൂടിവരുന്ന കാലമാണിത്. വിദ്യാർത്ഥികളും ചെറുപ്പക്കാരും വീട്ടമ്മമാരും ഇങ്ങനെ ആത്മഹത്യ ചെയ്തതായി വാർത്തകൾ വരുന്നു. കടിഞ്ഞാണില്ലാതെ ഓൺലൈൻ ചൂതാട്ടവും വാതുവയ്‌പ്പും മുന്നോട്ട് പോയാൽ അതിൽവീണ് തകരുന്നത് നമ്മുടെ പുതിയ തലമുറയായിരിക്കും. ഇത് തടയാൻ കർശന നിയമങ്ങൾ വേണമെന്ന മുറവിളി ഉയർന്നിട്ട് നാളുകളായി. ഇതെല്ലാം കണക്കിലെടുത്ത് ഓൺലൈൻ ഗെയിം മേഖലയെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. ഇതിനായുള്ള നിയമഭേദഗതിയുടെ കരട് സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്.
ഗെയിമുകൾക്ക് സ്വയം നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. ചൂതാട്ടം, വാതുവയ്‌പ്പ് തുടങ്ങിയ പണമിടപാടുകൾ അനുവദിക്കില്ല. 18 വയസിൽതാഴെ പ്രായമുള്ള കുട്ടികൾക്ക് കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ഐ.ടി മന്ത്രാലയത്തിന്റെ കരട് ഭേദഗതിയിലുണ്ട്.
ഇത്തരം ഓൺലൈൻ സൈറ്റുകൾ പലതും രാജ്യത്തെ നിയമം പാലിക്കാതെയാണ് നടത്തുന്നത്. ഏറ്റവും ആദ്യം തടയപ്പെടേണ്ടത് അതാണ്. ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോഴും അപ്‌ലോഡ് ചെയ്യുമ്പോഴും കർശനമായി ഇന്ത്യൻ നിയമങ്ങൾ പാലിച്ചിരിക്കണം. ഇന്റർ മീഡിയറി കമ്പനി ഐ.ടി മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ വിവരം എല്ലാ ഓൺലൈൻ ഗെയിമുകളിലും പ്രദർശിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകൾ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയില്ലെങ്കിൽ അന്യരാജ്യത്തിരുന്ന് നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ യുദ്ധം വേണ്ട, ഇത്തരം ഗെയിമുകൾ മതിയെന്ന തോതിലാണ് ഇതിന്റെ വർദ്ധിച്ച പ്രചാരണം. മയക്കുമരുന്ന് പോലെതന്നെ യുവതലമുറയെ വഴിതെറ്റിക്കുന്നതാണ് ചൂതാട്ട ഭ്രമവും. അതിനാൽ ഇത് നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണ്.
നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ച് ജനങ്ങൾക്ക് ഈ മാസം 17 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അറിവും പ്രായോഗിക ജ്ഞാനവുമുള്ളവർ എല്ലാവിധ നിർദ്ദേശങ്ങളും സമർപ്പിക്കാൻ പങ്കാളികളാകണം. ഗെയിമുകളുടെ അന്തിമഫലത്തിൽ പണമിടപാടുണ്ടെങ്കിൽ അതിന് അനുമതിയുണ്ടാകില്ലെന്ന നിർദ്ദേശം കർശനമായി നടപ്പാക്കേണ്ടതാണ്.
ഓൺലൈൻ ഗെയിം ഉപയോക്താക്കളിൽ 40 ശതമാനത്തോളം സ്‌ത്രീകളാണെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഇവർ കബളിപ്പിക്കപ്പെടാതെ നോക്കാനുള്ള ബാദ്ധ്യത ഉറപ്പാക്കുന്നതാകണം നിയമ ഭേദഗതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |