SignIn
Kerala Kaumudi Online
Thursday, 25 April 2024 4.25 PM IST

പുകയും പിഴയും ജനത്തിന്

photo

പിഴയിട്ടതുകൊണ്ടോ മാലിന്യമലകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ടതുകൊണ്ടോ മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കേരളത്തിലെ മാലിന്യപ്രശ്നം. മാലിന്യം സംഭരിക്കുന്നതിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും മുൻതൂക്കം നല്‌കുന്നത്. അല്ലാതെ അത് സംസ്കരിക്കുന്നതിനല്ല. മാലിന്യം യഥാവിധി സംസ്കരിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും മറ്റും ഉത്തരവാദിത്വമില്ലെന്ന് പറയാനാകില്ല. ഇത്തരം ഏജൻസികൾ കൃത്യമായ ഇടവേളകളിൽ ഇടപെടുകയും കർശന നിർദ്ദേശങ്ങൾ നല്‌കുകയും അത് പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വീഴ്ചവരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ മാലിന്യപ്രശ്നം ഇത്രയും ഗുരുതരമാകില്ലായിരുന്നു.

ഓരോ മഴക്കാലത്തും ഈ മാലിന്യമലകളിൽ നിന്നൊഴുകുന്ന മലിനജലം ചുറ്റുമുള്ള ജലാശയങ്ങളിലും നദിയിലുമൊക്കെയാണ് വന്നുചേരുന്നത്. ഒരു ചെറിയ ഫാക്ടറി മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിവിട്ടാൽ നോട്ടീസ് നല്‌കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് കോർപ്പറേഷനുകളുടെ മാലിന്യമലകൾ സൃഷ്ടിക്കുന്ന മലിനജലത്തിന്റെ ഒഴുക്കിനെതിരെ ഒരു നടപടിയുമെടുക്കാറില്ല. ഒരു വലിയ പ്രക്ഷോഭമോ പ്രശ്നമോ ഉണ്ടാകുമ്പോഴാണ് ഇവരെല്ലാം സടകുടഞ്ഞെഴുന്നേല്‌ക്കുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് പിന്നാലെ സംസ്ഥാനത്തെ നാല്പതോളം മാലിന്യമലകൾ ഉടൻ നീക്കംചെയ്യണമെന്ന ഉത്തരവ് മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിന്റെ പ്രവർത്തനത്തിൽ വരുത്തിയ വീഴ്ചയ്ക്ക് കൊച്ചി കോർപ്പറേഷൻ ഒരുമാസത്തിനകം 100 കോടി രൂപ പിഴ കെട്ടിവയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഉത്തരവിനെതിരെ കേസിന് പോകുമെന്നാണ് കൊച്ചി കോർപ്പറേഷൻ മേയർ വ്യക്തമാക്കിയത്. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കുന്നതെങ്ങനെ എന്നതിനല്ല കേസിനും വഴക്കിനുമാണ് ഇനി പ്രാധാന്യം ലഭിക്കുന്നത്. കേസ് നടത്താനും ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്നും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്നോ അതല്ല സുപ്രീംകോടതിയിൽ നിന്നോ സ്റ്റേ ലഭിക്കുന്നതോടെ മാലിന്യപ്രശ്നം വീണ്ടും വിസ്‌മൃതിയിലാവുമോ എന്ന സന്ദേഹം ജനങ്ങൾക്കുണ്ട്. മുൻകാല അനുഭവങ്ങൾ അതാണ് തെളിയിക്കുന്നത്.

കോർപ്പറേഷന്റെ പക്കൽ ജനങ്ങളുടെ നികുതിപ്പണവും മറ്റ് ഫീസിനങ്ങളിൽ കിട്ടുന്ന പണവുമല്ലാതെ മറ്റെന്താണുള്ളത്. ജനങ്ങൾ അടച്ച പണത്തിൽനിന്ന് വേണം ഈ പിഴയും നല്‌കാൻ. ചെറിയ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് മാലിന്യ സംഭരണം വികേന്ദ്രീകരിക്കുന്നതിലൂടെ മാത്രമേ കേരളത്തിൽ മാലിന്യപ്രശ്നം പരിഹരിക്കാനാവൂ. ആ നിലയ്ക്ക് യാതൊരു നീക്കവും നടക്കുന്നുമില്ല. സർക്കാർ അതിനായി ഒരു കർമ്മപദ്ധതിയും മുന്നോട്ട് വയ്ക്കുന്നുമില്ല. പിഴയടയ്ക്കേണ്ടി വന്നാൽ പുകയും പിഴയും സഹിക്കേണ്ടത് ജനങ്ങൾ എന്നാവില്ലേ സ്ഥിതി?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLLUTION CONTROL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.