അവശവിഭാഗങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ കർമ്മധീരനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. 1825 ൽ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴവില്ലേജിൽ പ്രശസ്തവും സമ്പന്നവുമായ കല്ലിശേരി തറവാട്ടിലാണ് ജനനം. അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചതിനാൽ മുത്തശ്ശൻ പെരുമാൾ ചേകവന്റെ സംരക്ഷണയിലാണ് വളർന്നതും പഠിച്ചതും.
മുത്തശ്ശന്റെ മരണത്തെതുടർന്ന് തറവാടിന്റെ ചുമതല ചെറുപ്പത്തിൽതന്നെ ഏറ്റെടുത്തു. 20-ാം വയസിൽ പ്രസിദ്ധമായ വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിയെ വിവാഹം കഴിച്ചു. ആ ദമ്പതികൾക്ക് ഏഴ് പുത്രന്മാർ ജനിച്ചു.
സാമ്പത്തികമായി ഉയർന്ന തറവാട്ടിൽ ജനിച്ചെങ്കിലും സാമൂഹ്യമായി അനുഭവിക്കേണ്ടിവന്ന അവഗണനകൾ ജാതി വ്യവസ്ഥകൾക്കും, അനാചാരങ്ങൾക്കും അനീതികൾക്കുമെതിരെ പടപൊരുതാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. 1852 ൽ ആറാട്ടുപുഴ മംഗലത്ത് ഒരു ശിവക്ഷേത്രം നിർമ്മിച്ചു. ക്ഷേത്രം നാട്ടുകാർക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തുകൊണ്ടാണ് സാമൂഹ്യവിപ്ളവത്തിന് തുടക്കം കുറിച്ചത്.
1858 ൽ ജാതിക്കോമരങ്ങൾ കായംകുളം കമ്പോളത്തിൽ മാറുമറച്ചെത്തിയ ഇൗഴവ യുവതിയെ വസ്ത്രം വലിച്ചുകീറി ആക്രമിക്കുകയും മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച് അപമാനിക്കുകയും ചെയ്തു. വേലായുധപ്പണിക്കരും കൂട്ടരും അക്രമികളെ തോൽപ്പിച്ച്, പുതുവസ്ത്രങ്ങൾ വാങ്ങി സ്ത്രീകൾക്ക് നല്കി ധരിക്കാൻ ആജ്ഞാപിച്ചു. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ ലഹള കൊടുമ്പിരിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. 1859 ൽ അവർണ സ്ത്രീകൾ മാറുമറയ്ക്കാനുള്ള അവകാശം രാജകീയ വിളംബരത്തിലൂടെ നേടിയെടുത്തു.
1860 ലായിരുന്നു മൂക്കുത്തിവിപ്ളവം. പന്തളത്ത് മൂക്കുത്തി ധരിച്ചുനടന്ന ഇൗഴവസ്ത്രീയുടെ മൂക്കുത്തി പറിച്ചെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ച സവർണരെ വെല്ലുവിളിച്ച് കുട്ടനിറയെ മൂക്കുത്തിയുമായി പന്തളത്തെത്തിയ വേലായുധപ്പണിക്കർ, അവർണരായ എല്ലാ സ്ത്രീകൾക്കും മൂക്കുത്തിവിതരണം ചെയ്തു. അതിനുശേഷം മൂക്കുത്തി ധരിച്ച സ്ത്രീകളെ ആക്ഷേപിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
1861 ൽ വേലായുധപ്പണിക്കർ മംഗലം ജ്ഞാനേശ്വരം ക്ഷേത്രത്തിൽ കഥകളിയോഗം സ്ഥാപിച്ചു, പ്രശസ്തരായ ആശാന്മാരെ വരുത്തി യുവാക്കൾക്ക് പരിശീലനം നൽകി. അവരോടൊപ്പം വേലായുധപ്പണിക്കരും നാല് മക്കളും കഥകളി അഭ്യസിച്ച് അരങ്ങേറ്റം നടത്തി. ഇതിനെതിരെ പരാതി അയച്ചവർക്കെതിരെ ദിവാൻ സർ ടി. മാധവറാവുവിന് മുൻപിൽ ഹാജരായി നേരിട്ട് വാദം നടത്തി. ദിവാനിൽനിന്നും അനുകൂലവിധി സമ്പാദിച്ചു. വേലായുധപ്പണിക്കർ കൊട്ടാരത്തിൽ കഥകളി അവതരിപ്പിച്ചു. ആയില്യം തിരുനാൾ മഹാരാജാവിന്റെ അഭിനന്ദനങ്ങളും സമ്മാനങ്ങളും ഏറ്റുവാങ്ങി.
1866 ൽ ആദ്യ കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. അച്ചിപ്പുടവ സമരമെന്നും ഇൗ സമരം അറിയപ്പെടുന്നു. അച്ചിപ്പുടവ എന്നറിയപ്പെട്ടിരുന്ന മുണ്ടുകൾ നെയ്തിരുന്നത് ഇൗഴവരായിരുന്നെങ്കിലും, മുട്ടിനുതാഴെ മുണ്ടുനീട്ടിയുടുക്കാൻ അവർക്ക് അനുവാദമില്ലായിരുന്നു. പത്തിയൂരിൽ മുണ്ട് നീട്ടിയുടുത്തുനടന്ന ഇൗഴവ സ്ത്രീയെ സവർണ പ്രമാണിമാർ അധിക്ഷേപിക്കുകയും മുണ്ടിൽ മുറുക്കിത്തുപ്പുകയും ചെയ്തു. ഇതറിഞ്ഞ പണിക്കർ പ്രമാണിമാർക്കെതിരെ സമരം പ്രഖ്യാപിച്ചു. കർഷകത്തൊഴിലാളികളോട് പാടത്തെ കൃഷിപ്പണികളും തേങ്ങാവെട്ടു തുടങ്ങിയ അനുബന്ധ തൊഴിലുകളും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. പണിമുടക്ക് മാസങ്ങൾ നീണ്ടപ്പോൾ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികൾക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പണിക്കർ എത്തിച്ചുകൊടുത്തതിനാൽ, അവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ജന്മിമാർ വേലായുധപ്പണിക്കരുമായി സന്ധിസംഭാഷണങ്ങൾക്ക് തയ്യാറായി. പരസ്യക്ഷമാപണം നടത്തിയതിനുശേഷമാണ്, സമരം വിജയകരമായി അവസാനിച്ചത്.
1867 ലെ വഴി നടക്കൽ സമരത്തിന്റെ മുന്നണിപ്പോരാളിയും വേലായുധപ്പണിക്കരായിരുന്നു. ഇൗ സമരത്തിലൂടെ , "ഹോയ്" വിളിച്ച് അവർണരെ വഴികളിൽനിന്നും ആട്ടി അകറ്റുന്നതിനാണ് വേലായുധപ്പണിക്കർ കടിഞ്ഞാണിട്ടത്.
1869 ൽ മുറജപത്തിന് തിരുവനന്തപുരത്തേക്ക് വഞ്ചിയിൽ പോയ തന്ത്രിമുഖ്യൻ തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ "സാളഗ്രാമം" കായംകുളം കായലിൽവച്ച് അക്രമികൾ തട്ടിക്കൊണ്ടുപോയി. അക്രമികളെ പിടിക്കാൻ പൊലീസിന് കഴിയാതെ വന്നപ്പോൾ, ആ ചുമതല മഹാരാജാവ് വേലായുധപ്പണിക്കരെ ഏൽപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അക്രമികളെ പിടിച്ചുകെട്ടി സാളഗ്രാമം പണിക്കർ വീണ്ടെടുത്തു. ധീരകൃത്യത്തിന് വീരശൃംഖല നൽകിയാണ് മഹാരാജാവ് അനുമോദിച്ചത്.
ആയോധന വിദ്യയും കുതിരസവാരിയും സ്വായത്തമാക്കിയ പണിക്കരെ നേരിട്ടെതിർക്കാൻ എതിരാളികൾ ധൈര്യപ്പെട്ടില്ല. 1874 ജനുവരി എട്ടിന് (ധനു 24 ന്) തണ്ടുവച്ച ബോട്ടിൽ കായംകുളം കായൽവഴി കൊല്ലത്തേക്ക് പോകുമ്പോൾ ഉറങ്ങിക്കിടന്ന വേലായുധപ്പണിക്കരെ അർദ്ധരാത്രിയിൽ നടുക്കായലിൽവച്ച് ശത്രുക്കൾ സംഘടിച്ച് കുത്തിക്കൊല്ലുകയാണുണ്ടായത്. അങ്ങനെ ആ പുരുഷകേസരി 49-ാം വയസിൽ രക്തസാക്ഷിയായി. കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടങ്ങൾ ചിത്രീകരിച്ചിരിക്കുന്ന "പത്തൊൻപതാം നൂറ്റാണ്ട് " എന്ന ചലച്ചിത്രം വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുകയും പ്രശസ്തമാകുകയും ചെയ്തു.
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 149-ാം രക്തസാക്ഷി ദിനമായ ഇന്ന്, ആറാട്ടുപുഴ മംഗലം ക്ഷേത്രാങ്കണത്തിൽവച്ച് ഗോകുലം ഗോപാലനെ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ ആദരിക്കുകയാണ്. പ്രശസ്ത സിനിമാനടൻ ദേവനാണ് അദ്ദേഹത്തെ ആദരിക്കുന്നത്. ആരിഫ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പങ്കെടുക്കുന്നു.
150-ാം രക്തസാക്ഷിദിനം വരെ വിവിധ പദ്ധതികൾ ഫൗണ്ടേഷൻ നടപ്പാക്കുകയാണ്. ആദ്യ പദ്ധതി, ജനുവരി 12ന് കായംകുളം പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിൽവച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക സ്പെഷൽ കവറും സ്റ്റാമ്പും പ്രകാശനം ചെയ്യുന്നു. ശിവഗിരിമഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |