കാലാവസ്ഥ. അതിന്റെ ചില അവസ്ഥകൾ. തെറ്റുകൾ. അസ്ഥിരതകൾ. അതുണ്ടാക്കുന്ന വിനകൾ. ഒരു നിശ്ചയവുമില്ല. ഒന്നിനും. വെയിലായാലുമില്ല. മഴയായാലുമില്ല. മഞ്ഞായാലുമില്ല. പക്ഷേ കാലാവസ്ഥാപ്രവചനങ്ങൾ. അതിനൊരു ക്ഷാമവുമില്ല. മുടങ്ങാതെ നടക്കുന്നു തിമിർക്കുന്നു. പ്രവചിക്കുന്നവരോ. അല്ലറചില്ലറക്കാരല്ല. അഗ്രഗണ്യർ. മേഘത്തിന്റെ ഒഴുക്കറിയുന്നവർ. ദിക്കറിയുന്നവർ. ന്യൂനമർദ്ദത്തിന്റെ മനസ്സറിയുന്നവർ. ഇരട്ടിപ്പ് അറിയുന്നവർ. മേഘസംഘട്ടനത്തിന്റെ അമ്പയർമാർ. അവർ ഒറ്റവിസിലടിക്കും. ഇരട്ട വിസിലുമടിക്കും. ചുറ്റിയടിക്കുന്ന കാറ്റിനെ തിരിച്ചറിയും. ദിശ കണ്ടെത്തും. പേരിടും. രാഖി, ചക്രവാതചുഴി എന്നൊക്കെ. ഇജ്ജാതി കാറ്റുണ്ടല്ലോ. കടൽപ്പരപ്പിൽ ചുറ്റികറങ്ങും. മഴമേഘങ്ങളെ തണുപ്പിക്കും. വൻ മഴപെയ്ത്തുണ്ടെന്ന് പ്രവചിപ്പിക്കും. കൂടെ രണ്ട് അവതാരങ്ങളും. നൂനമർദ്ദം. ചുഴലിക്കാറ്റ്. കേട്ടപാതി കേൾക്കാത്തപാതി. ചില അലർട്ടുകൾ പ്രഖ്യാപിക്കപ്പെടുന്നു. ജാഗ്രത്താകുന്നതിന്. മഴവില്ല് പോലെ. യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ. പ്രവചനങ്ങളല്ലെ. ഒരു ബലം വേണമല്ലോ. കൊച്ചിയിൽ ഒന്നുണ്ട്. ഒരു കാലാവസ്ഥാ റഡാർ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വക. സൂചനകൾ അവിടന്നുകിട്ടും. അതോടെ പ്രവചങ്ങൾ ജനിക്കുന്നു.
ആകാശവാണിയുടെ പുഷ്ക്കല കാലം. എന്നും വൈകുന്നേരം വാർത്ത. റേഡിയോയിൽ. ഒടുവിൽ കാലാവസ്ഥാ പ്രവചനവും. മിക്കവാറും ഇങ്ങനെ: ' കേരളം പൊതുവെ മേഘാവൃതമായിരിക്കും. ചിലപ്പോൾ പരക്കെ ഇടിയോടുകൂടിയ മഴയുണ്ടാവും..." എന്നിങ്ങനെ. ഒരിക്കൽ ഒരു സരസൻ. സർക്കാർ വിദ്വേഷി. ഒരു കാച്ചുകാച്ചി. പ്രവചനത്തെക്കുറിച്ചുതന്നെ. 'മഴ പെയ്യുകയോ, പെയ്യാതിരിക്കുകയോ, രണ്ടും കൂടിയോ ആകാം."
കാലാവസ്ഥ ആരാ നിരീക്ഷിക്കുന്നേ. കേന്ദ്രമാണോ. സംസ്ഥാനമാണോ അതോ രണ്ടും കൂടിയോ. ആരുമത് മിണ്ടാറില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ഒബ്സർവേറ്ററി കുന്നുണ്ട്. മുകളിൽ ഒരു കെട്ടിടവും. എന്ത് നടക്കുന്നു. ആരും അറിയുന്നില്ല. മിണ്ടാട്ടവുമില്ല. ഉപഗ്രഹങ്ങൾ എത്രയാ ബാഹ്യാകാശത്ത്. ഒരു ജില്ലാസമ്മേളനത്തിന് തികയില്ലെ. എന്തുഫലം. നമുക്കൊരു അതോറിട്ടിയുണ്ട്. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി. അലർട്ടിന്റെ കാര്യം അത് നിർദ്ദേശിക്കുന്നു. അതുക്കുംമേലെ മറ്റൊന്നു കൂടിയുണ്ട്. ഇന്ത്യൻ മീറ്റിയെറൊളെജിക്കൽ ഡിപ്പാർട്ട്മെന്റ് . നിർദ്ദേശം അവിടന്നു വരും. ഇവിടെ പ്രവചിക്കാൻ. പറഞ്ഞുകേൾക്കുന്നതങ്ങിനെ. രാത്രിയിൽ ഓറഞ്ച് ആയിരിക്കും. രാവിലെ യെല്ലോ ആകും. ജില്ലകൾ മാറിവരും. മറിഞ്ഞുവരും.
എല്ലാം എല്ലാം ഉരുൾപൊട്ടലിൽ പൊലിഞ്ഞുപോകുന്നു. കോട്ടയത്ത്, പത്തനംതിട്ടയിൽ, ഇടുക്കിയിൽ, വയനാട്ടിൽ, കോഴിക്കോടും പാലക്കാട്ടും ഒക്കെ. 2018 ലും 2019 ലും 2020 ലും പ്രാണനും ഒരുക്കൂട്ടിവച്ച മുതലും അടക്കം ചെയ്യപ്പെട്ടു. പ്രളയം തുടരുന്നു. നഷ്ടസാന്ദ്രതകൾ കൂടുന്നു. വിഹ്വലതകൾ പടരുന്നു. കേരളമാകെ, ആരുമില്ല. ഒന്നുമില്ല. ജലതാണ്ഡവം കൃത്യമായി പ്രവചിക്കാൻ.
മന്ത്രിതന്നെ പറഞ്ഞില്ലെ. മഴ കടുക്കുമെന്ന്. കേന്ദ്രം മുന്നറിയിപ്പ് നൽകിയില്ല. ആളുകളെ മാറ്റി പാർപ്പിക്കണമെന്ന്. അതിതീവ്ര മഴയുണ്ടാകുമെന്ന്. അതിനെക്കുറിച്ച് കേന്ദ്രം ഒന്നും മിണ്ടിയില്ല. ദുരന്ത വ്യാപ്തിയെക്കുറിച്ചും അങ്ങനെതന്നെ. കമാ എന്നൊരക്ഷരം ഉരിയാടിയില്ല.
പറയുമ്പം എല്ലാം പറയണമല്ലൊ. ആഫ്രിക്കയിൽ ഒരു പ്രവചനക്കാരനുണ്ടായിരുന്നു. പുലിയിറങ്ങുന്നതവൻ പ്രവചിക്കും. എന്നിട്ട് അയാൾ തന്നെ അതിനെ കൊല്ലാനിറങ്ങും. പറഞ്ഞപോലെ ഒരു വീടിന്റെ മുകളിൽ പുലി കയറി. പ്രവചനക്കാരനെ അറിയിച്ചു. അയാൾ വന്നു. പുലിവേട്ടയ്ക്കായി കൈയിൽ ഒരു ഏണി. ഒരു ഇരുമ്പുവടി. ഒരു വല. ഒരു നിറതോക്ക്. കൂടെ ഒരുപട്ടിയും. പുലികയറിയ വീടിന്റെ മുറ്റത്തുകയറി. പുലി മേൽക്കൂരയിൽ തന്നെയുണ്ട്. മുറ്റത്തുനിന്ന വീട്ടുകാരനെ അയാൾ തോക്ക് ഏൽപ്പിച്ചു. ഏണി മേൽക്കൂരയിലേക്ക് ചാരി. വല നിവർത്തി എടുത്തു. വലതുകൈയിൽ ഇരുമ്പുവടിയുമായി പുലിവേട്ടയ്ക്കയാൾ തയ്യാറായി. ഏണിയിലേക്ക് കയറി.
അപ്പോൾ വീട്ടുകാരൻ ചോദിച്ചു: 'ഈ തോക്ക് വേണ്ടെ."
ഉത്തരം : 'വേണം. നിങ്ങൾ തോക്കിന്റെ കാഞ്ചി വലിക്കാൻ തയ്യാറായിരിക്കണം. പട്ടിയും മുറ്റത്തുതന്നെ നിൽക്കും. ഈ പട്ടിക്കൊരു സ്വഭാവമുണ്ട്. താഴെ വീഴുന്നതിന്റെ വയറ് കടിച്ചുകീറും. എന്നിട്ട് വൃക്കകൾ രണ്ടും കടിച്ചുതിന്നും. അപ്പോൾ ചോര ഒലിച്ചുകൊണ്ടിരിക്കും. അത് നക്കിക്കുടിക്കുകയും ചെയ്യും."
അയാൾ ഏണിയുടെ പടികൾ കയറി. പകുതിയോളം കേറിയ അയാൾ തോക്കുമായി മുറ്റത്തുനിന്ന വീട്ടുടമയോട് പറഞ്ഞു: 'നിങ്ങൾ ശ്രദ്ധിച്ച്, സൂക്ഷിച്ചു നിൽക്കണം. പട്ടിയുടെ സ്വഭാവമറിയാമല്ലോ. പുലിക്ക് പകരം ഞാനാണ് മുറ്റത്ത് വീഴുന്നതെങ്കിൽ പട്ടിയെ ഉടൻ വെടിവച്ചുകൊന്നേക്കണം. അല്ലെങ്കിൽ എന്റെ വിധി..."
'ഉത്തിഷ്ഠത ജാഗ്രത."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |