അപൂർവ ഇനം രോഗങ്ങളുടെ കാലത്തിലൂടെയാണല്ലോ ലോകം കടന്നുപോകുന്നു. പുതിയ വൈറസുകൾ, ബാക്ടീരിയകൾ എല്ലാം കോലം മാറിയ കാലത്തിന്റെ ഉപോത്പന്നങ്ങളായി വർദ്ധിതവീര്യത്തോടെ മനുഷ്യരാശിയോട് യുദ്ധം ചെയ്യുകയാണ്. ചികിത്സ ഓരോ ദിനവും ആധുനികമാകുമ്പോൾ, രോഗങ്ങളും ആധുനികപേരുകളിൽ മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത രീതികളിൽ മനുഷ്യരുടെ ആരോഗ്യം കാർന്നുതിന്നുകയാണ്. മനുഷ്യരുടെ മാത്രമല്ല, സകലജീവജാലങ്ങളുടേയും. ഈ ആശങ്കകൾക്കിടെയാണ്, കഴിഞ്ഞ ദിവസം തൃശൂരിൽ വെസ്റ്റ് നൈൽ ബാധിച്ച് ഒരു മദ്ധ്യവയസ്കൻ തൃശൂരിൽ മരണമടയുന്നത്.
ക്യൂലക്‌സ് കൊതുക് വഴി പകരുന്ന വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്, പാണഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡിൽ ആശാരിക്കാട് പയ്യനം കാളക്കുന്ന് പുത്തൻപുരയ്ക്കലിൽ കൂലിപ്പണിക്കാരനായ ജോബി (47) മരിച്ചത്. മൂന്നുദിവസം മുൻപ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോബിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്. പക്ഷേ, ഒരു മാസം മുൻപ് രോഗം ബാധിച്ചയാളാണ് ജോബി എന്നറിയുമ്പോഴാണ് ആതുരചികിത്സാരംഗത്തെ വെെറസ് ബാധ നാം തിരിച്ചറിയുന്നത്.
ഏപ്രിൽ 17നാണ് ജോബിയ്ക്ക്അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. പനിയും പേശിവേദനയും ശരീരത്തിന് തളർച്ചയും കണ്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈകൾക്ക് തളർച്ചയുണ്ടായതിനാൽ പക്ഷാഘാതത്തിനും ചികിത്സ നൽകി. എന്നിട്ടും രോഗം കണ്ടെത്താത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്. ഞരമ്പിനെ ബാധിച്ചതാണ് രോഗം ഗുരുതരമാക്കിയത്.
ലക്ഷങ്ങൾ പൊടിച്ചിട്ടും...
കൂലിപ്പണിക്കാരനായ ജോബിയുടെ കുടുംബം ചികിത്സയ്ക്കായി എട്ടരലക്ഷത്തോളം രൂപ ചെലവിട്ടെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിൽ പലവിധ ചികിത്സകൾ നടത്തി. സ്വകാര്യ ആശുപത്രിയിലെ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് സഹകരണ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും മേയ് 18ന് ഗവ.മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിലെത്തുമ്പോഴേയ്ക്കും രോഗം ഗുരുതരമായെന്ന് ചുരുക്കം. പിന്നീട് ഡോക്ടർമാർക്ക് ഒന്നും ചെയ്യാനില്ലെന്ന അവസ്ഥയായി. വെസ്റ്റ് നൈൽ പനി കേരളത്തിൽ ആദ്യമല്ല. മൂന്ന് വർഷം മുൻപ് മലപ്പുറത്ത് ആറു വയസുകാരനും ഈ രോഗം ബാധിച്ച് മരിച്ചിരുന്നു. ആലപ്പുഴയിലും തൃശൂരിലുമെല്ലാം മുൻപ് ഈ രോഗം ബാധിച്ചിട്ടുണ്ട്. പത്തുവർഷത്തിലേറെക്കാലമായി വൈറസ് ബാധ പരിചിതമാണ് എന്നിട്ടും അത് കണ്ടെത്താനാവാതെ മറ്റ് ചികിത്സകൾ നടത്തി ജോബിയുടെ ജീവൻ ബലികൊടുക്കുകയായിരുന്നെന്നാണ് ആക്ഷേപം. നിത്യചെലവിന് നട്ടം തിരിയുന്ന ഒരു കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുകയും ലക്ഷങ്ങൾ ചികിത്സയ്ക്കായി പൊടിക്കുകയും ചെയ്തപ്പോൾ നോക്കുകുത്തിയായത് അത്യന്തം ആധുനികമെന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന ചികിത്സാസമ്പ്രദായമാണോ? എന്തായാലും ചില സ്വകാര്യആശുപത്രികളിലെ കഴുത്തറപ്പൻ ചികിത്സാമുറകൾ അതിൽ ഒന്നാം പ്രതിയാണെന്ന കാര്യത്തിൽ, അത്തരം ആശുപത്രികളിലെ ഇരകളായ ആർക്കും തർക്കമുണ്ടാവാനിടയില്ല. ജീവനും സ്വത്തും ഒരു കുടുബത്തിന്റെ താങ്ങും തണലുമെല്ലാം നഷ്ടപ്പെട്ടവർ നീതിയ്ക്കായി ആരെ സമീപിക്കും?
ഗുരുതരമാകാൻ
സാദ്ധ്യത കുറവാണങ്കിലും
രോഗം പിടിപെടുന്ന ആയിരത്തിലൊരാൾക്കാണ് വൈറസ് ഗുരുതരമാകുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. 0. 01 ശതമാനത്തിന് മരണം സംഭവിക്കാമെന്നും പറയുന്നു. പക്ഷേ, ഈ വൈറസ് സൃഷ്ടിക്കുന്ന ലക്ഷണങ്ങൾ ചെറുതല്ല. പല ലക്ഷണങ്ങളും കാണിച്ചെന്നും വരില്ല. അങ്ങനെയൊരു ആശങ്കയുമുണ്ട്. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം, ദേഹത്ത് തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ, തലച്ചോറിനെ ഗുരുതരമായി ബാധിച്ചാൽ പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ്, ഒരു ശതമാനം പേരിൽ മസ്തിഷ്‌കവീക്കം, മെനിഞ്ചൈറ്റിസ് എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങളുടെ നീണ്ടനിര. പ്രത്യേക വാക്‌സിനുമില്ല. തുടക്കത്തിലേ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ നൽകാനാവുമെങ്കിലും ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങൾ വേണ്ടിവരും.
ചുരുക്കത്തിൽ കൊവിഡിന്റെ പ്രത്യാഘാതങ്ങൾ പോലെ പലതരം രോഗങ്ങൾക്ക് ഈ വൈറസും കാരണമാകുന്നുണ്ട്. വെസ്റ്റ് നൈൽ ബാധിച്ച് മരിച്ച ജോബിക്ക് 4 ദിവസം നീണ്ടു നിന്ന പനിക്ക് ശേഷം പൂർണമായി കൈകാലുകൾ തളർന്നിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ കൈകാലുകൾക്ക് തളർച്ച കൂടിവന്നു. ശ്വാസതടസം മൂലം അടുത്തദിവസം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും സ്ഥിതി വീണ്ടും മോശമായി.
കൊവിഡ് പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നതാണ് ഏറ്റവും വലിയ ആശ്വാസം.
ആശങ്ക വേണ്ട
ജാഗ്രത വേണം
വെസ്റ്റ് നൈൽ പനിയെക്കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. പക്ഷേ, ജാഗ്രതാ നിർദ്ദേശം ശക്തമാക്കിയിട്ടുണ്ട്. പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കരുത്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കെ.രാജന്റെയും കളക്ടർ ഹരിത വി.കുമാറിന്റെയും നേതൃത്വത്തിലും അവലോകന യോഗം ചേർന്നു. നീതിയോടെയും ധാർമ്മികതയോടെയും ചികിത്സ നടത്താനും കൃത്യമായി രോഗനിർണയം നടത്താനും സ്വകാര്യആശുപത്രികളെ പ്രാപ്തമാക്കാനുളള ജാഗ്രതയും ഉറപ്പാക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |