SignIn
Kerala Kaumudi Online
Saturday, 20 April 2024 8.03 AM IST

സ്പീക്കറുടെ ഉറപ്പും പ്രതിപക്ഷത്തിന്റെ ശങ്കയും

niyamasabha

ഭേദചിന്തയുടെ കണിക പോലും ഉള്ളിലില്ല എന്നാണ് വിശദമായ റൂളിംഗിലൂടെ സ്പീക്കർ എ.എൻ. ഷംസീർ സഭയോട് പറയാനാഗ്രഹിച്ചത്. പ്രതിപക്ഷം വളരെ തെറ്റിദ്ധരിച്ച് പോയിരിക്കുന്നു എന്നദ്ദേഹം കരുതുന്നു. വ്യത്യസ്ത കാരണങ്ങളാൽ നടപ്പുസമ്മേളനത്തിൽ ചട്ടം അമ്പത് പ്രകാരമുള്ള നാല് അടിയന്തരപ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചത് പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾ ശാശ്വതമായി തടയാനുദ്ദേശിച്ചോ സർക്കാരിന്റെ താത്‌പര്യ സംരക്ഷണത്തിനോ ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രധാന വിഷയങ്ങളിന്മേൽ ചട്ടം 50 പ്രകാരമുള്ള നോട്ടീസ് നൽകി ചർച്ചയാവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ സംരക്ഷിക്കാൻ തന്റെ മുൻഗാമികൾ കാണിച്ച മാതൃക തുടർന്നും ഉണ്ടാകുമെന്ന് സ്പീക്കർ വ്യക്തമാക്കി. അതായത്, സ്പീക്കറുടെ മനസിൽ കളങ്കമില്ലെന്നർത്ഥം.

പരിഭവവും കോപവുമായി നിൽക്കുന്ന പ്രതിപക്ഷത്തിന്റെയുള്ളിലെ താപം ബാഷ്പീകരിച്ചെടുക്കുകയെന്ന സ്പീക്കറുടെ ഉദ്ദേശ്യശുദ്ധിയെ തെറ്റിദ്ധരിക്കേണ്ടതില്ല. എന്നിരുന്നാലും സ്പീക്കർ സഭയിൽ റൂളിംഗിലൂടെ തരുന്ന സാങ്കേതിക ഉറപ്പ് സർക്കാരോ സ്പീക്കറോ നിരുപാധികം കല്പിച്ച് തരാത്തതിലുള്ള ശങ്ക പ്രതിപക്ഷത്തെ വിട്ടകന്നില്ല. "ബന്ധപ്പെട്ട ചട്ടങ്ങൾക്ക് നിരക്കാത്ത നോട്ടീസുകളിന്മേൽ യുക്തമായ നടപടികൾ സ്വീകരിക്കാനുള്ള ചെയറിന്റെ അധികാരത്തെ മറ്റുവിധത്തിൽ വ്യാഖ്യാനിക്കുന്നതോ അതിന്റെ പേരിൽ പാർലമെന്റ് മര്യാദകൾ ലംഘിക്കുന്നതോ ഒരു കാരണവശാലും അനുവദിക്കാനാവില്ല" എന്ന് സ്പീക്കർ പറഞ്ഞതിലെന്തോ പന്തികേടുണ്ടെന്നവർക്ക് തീർച്ചയുണ്ട്. ചട്ടത്തിന് നിരക്കാത്തതെന്ന് പറഞ്ഞ് നാളെയും അടിയന്തരപ്രമേയ നോട്ടീസ് തരാതിരുന്നാലോ എന്ന ശങ്ക പ്രതിപക്ഷത്തെ പൊതിഞ്ഞുനിൽക്കുന്നു.

സഭയിൽ റൂളിംഗിലൂടെ സ്പീക്കർ പക്ഷഭേദമില്ലായ്മ പ്രകടമാക്കിയെങ്കിലും നേരിട്ട് വിളിച്ച് മുഖ്യമന്ത്രിയോ സ്പീക്കറോ ഉറപ്പ് തരാതിരിക്കുകയും കഴിഞ്ഞ ദിവസത്തെ കക്ഷിനേതാക്കളുടെ യോഗത്തിൽ മുമ്പത്തെപോലെ എല്ലാ വിഷയത്തിലും അടിയന്തരപ്രമേയ നോട്ടീസ് പറ്റില്ലെന്ന് മുഖ്യമന്ത്രി തീർത്തു പറഞ്ഞതും പ്രതിപക്ഷസംശയം ഇരട്ടിപ്പിച്ചു. അതുകൊണ്ട് റൂളിംഗിൽ അവർ വ്യക്തത തേടി.

ഇന്നലെ രാവിലെ ചോദ്യോത്തരവേളയ്ക്ക് മുമ്പ് അനുനയ ചർച്ചയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ അതിനാൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സഭാനടപടികളിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാരിന്റെ ശ്രമമെന്ന് ഉറപ്പായും വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷ അവകാശങ്ങൾ അനുവദിച്ചുതരാത്ത മോദി ഭരണകൂടത്തിന്റെ അതേ സമീപനമാണത്രെ കേരളത്തിലും.

പ്രതിപക്ഷ ബഹളത്തിനിടയിലും അരമണിക്കൂർ നേരം ചോദ്യോത്തരവേള തുടർന്നു. അപ്പോൾ പ്രതിപക്ഷം ബാനർ പുറത്തെടുത്തു. സ്പീക്കറുടെ മുഖം മറച്ചുപിടിക്കാനുള്ള അറ്റകൈ. ഇതോടെ സഭാനടപടികൾ നിറുത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. 11 മണിക്ക് കാര്യോപദേശക സമിതി യോഗം കൂടുമെന്ന അറിയിപ്പും നൽകിയാണദ്ദേഹം ചേംബറിലേക്ക് മടങ്ങിയത്.

പ്രതിപക്ഷം പ്രതിഷേധമൂഡിൽ തന്നെയായിരുന്നതിനാൽ കാര്യോപദേശക സമിതി യോഗം ബഹിഷ്കരിച്ചു. യോഗശേഷം 11.27ന് സമ്മേളനം പുനരാരംഭിച്ചു.

സഭാനടപടികൾ ഈ മാസം 30 വരെയും തുടരാനുള്ള കാര്യോപദേശക സമിതിയോഗ തീരുമാനത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വച്ചു.

ഇക്കഴിഞ്ഞ പതിന്നാലിനും പതിനഞ്ചിനും നടന്ന അനിഷ്ടസംഭവങ്ങളെ അപലപിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. പാലക്കാട് അംഗം ഷാഫി പറമ്പിലിനെതിരായ തന്റെ പരാമർശം അനുചിതമായതിനാൽ പിൻവലിക്കുന്നതായി സ്പീക്കർ മറ്റൊരു റൂളിംഗിലൂടെ അറിയിച്ചു. അത് സഭാരേഖയിൽ നിന്ന് നീക്കി. പതിനഞ്ചാം തീയതിയിലെ സംഭവത്തിൽ പൊലീസിന് നൽകിയ പരാതികളിന്മേലുള്ള തുടർനടപടികൾ യുക്തമായ പരിശോധനയ്ക്ക് ശേഷമേ ഉണ്ടാവൂ എന്ന ഉറപ്പും സ്പീക്കർ നൽകിയെങ്കിലും അതിലും വ്യക്തമായൊരുറപ്പ് വേണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.

റൂളിംഗിന് ശേഷവും അവർ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കുന്നതടക്കം നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കി 11.49ന് സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.