കേരളതീരത്ത് മരണവും ദുരിതവും വിതച്ച ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ട് നാലുവർഷം കഴിഞ്ഞു. 52 പേർ മരിക്കുകയും 91 പേരെ കാണാതാവുകയും ചെയ്തെന്നാണ് സർക്കാരിന്റെ കണക്ക്. ഓഖിയുടെ ദുരിതങ്ങളുടെ ബാക്കിപത്രമായി തീരദേശം മാറി. സർക്കാരുകൾ പ്രഖ്യാപിച്ച ഓഖി ദുരിതാശ്വാസ പാക്കേജ് ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിൽ പ്രതിഷേധിച്ച് കടലിന്റെ മക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം അനുഷ്ഠിക്കുകയാണ്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സന്ദർശന സമയത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഇപ്പോഴും വെറും വാഗ്ദാനങ്ങൾ മാത്രമായി നിലകൊള്ളുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പാക്കേജ് എവിടെപ്പോയെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു രൂപ പോലും അനുവദിക്കുകയോ ചെലവാക്കുകയോ ചെയ്യാതെ മത്സ്യത്തൊഴിലാളികളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.
കേന്ദ്രവും അവഗണിച്ചു
കേന്ദ്രത്തിന് 7340 കോടി രൂപയുടെ പാക്കേജ് സമർപ്പിച്ചിട്ട് നേടിയെടുക്കാൻ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ ശ്രമവും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആ തുക ലഭ്യമായതുമില്ല. തീരദേശമേഖലയിലെ റോഡുകൾ പാലങ്ങൾ, സ്കൂൾ, മറൈൻ ആംബുലൻസ് തുടങ്ങിയവ കേന്ദ്രത്തിന് നൽകിയ പാക്കേജിലുണ്ടായിരുന്നു. എന്നാൽ കേന്ദ്രം ഈ തുക അനുവദിച്ചില്ല. മരിച്ചവരുടെ ആശ്രിതർക്ക് ജോലി ലഭ്യമാക്കുമെന്ന വാഗ്ദാനം ജലരേഖയായി.
143 കുടുംബങ്ങളിൽ നാല്‌പതോളം പേർക്ക് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബീമാപള്ളിയിൽ സ്ഥാപിച്ച നെറ്റ് ഫാക്ടറിയിൽ ദിവസ വേതനത്തിൽ താത്‌കാലിക ജോലിയാണ് നൽകിയത്. ശരിയായി ശമ്പളം ലഭിക്കാത്തതിനാൽ പലരും ജോലി ഉപേക്ഷിച്ചു. ബാക്കിയുള്ളവർക്ക് ജോലി നൽകിയതുമില്ല. ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടികളും വിദ്യാസമ്പന്നരാണ്. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സർക്കാരിൽ സ്ഥിരം ജോലി നൽകാൻ തയ്യാറാവണം. ദുരന്തബാധിതരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുമെന്ന വാഗ്ദാനം ഇനിയും നടപ്പിലാക്കിയിട്ടില്ല.
ഓഖിക്കു ശേഷം മത്സ്യത്തൊഴിലാളി മേഖലയിലെ ജീവിതം താളംതെറ്റിയ അവസ്ഥയിലാണ്. നിരന്തരമുള്ള റെഡ് അലർട്ടുകളും കടലാക്രമണവും രണ്ടുവർഷം നീണ്ടുനിന്ന കൊവിഡും മത്സ്യത്തൊഴിലാളി മേഖലയെ ദുരിത മേഖലയാക്കി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊള്ളയായ വാഗ്ദാനങ്ങൾ നിരത്തുന്ന ഇടതുപക്ഷ സർക്കാർ തങ്ങൾ നൽകുന്ന ഉറപ്പുകളുടെ ഒരു ശതമാനമെങ്കിലും നടപ്പാക്കാൻ ആത്മാർത്ഥത കാണിക്കുന്നില്ല. ഇനിയെങ്കിലും സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങണം.
(മുൻ മന്ത്രിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |