ബ്രിട്ടീഷുകാർക്കെതിരെ കൊടുങ്കാറ്റായി വീശിയ മംഗൾ പാണ്ഡെയ്‌ക്കും ശിപായി ലഹളയ്ക്കും മുൻപ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് യുദ്ധം പ്രഖ്യാപിച്ച തമിഴ് നാട്ടുമുഖ്യൻ. ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്ന ആർകോട്ട് നവാബിന് നാട്ടുരാജ്യം നെൽക്കാഴ്ചയും നികുതിയും നല്കേണ്ടിയിരുന്ന കീഴ്‌വഴക്കം ലംഘിച്ച് സമരപ്രഖ്യാപനം നടത്തി. താമ്രപർണി തീരത്തെ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെയും നവാബിന്റെ പടയാളികളെയും കീഴ്പ്പെടുത്തി. ഒടുവിൽ നവാബ് ഒരുക്കിയ കെണിയിൽപ്പെട്ട് ബ്രീട്ടീഷുകാരുടെ പിടിയിൽ. പുലിത്തേവരെ ബ്രിട്ടീഷ് സേന വധിച്ചെന്നും അതല്ല, അതിനു മുൻപേ തേവർ അദ്ഭുതകരമായി രക്ഷപ്പെട്ടെന്നും രണ്ടു പക്ഷം.
തെങ്കാശിയിൽ 1715 ൽ ജനനം. നെൽകാട്ടും ശെവ്വൽ എന്നായിരുന്നു നാട്ടുമുഖ്യൻ എന്ന നിലയിൽ തേവരുടെ അധികാരത്തിലുണ്ടായിരുന്ന പ്രദേശത്തിന്റെ പേര്. 1736 ൽ മധുര കീഴടക്കിയ ബ്രിട്ടീഷുകാരുടെ കണ്ണ് അതിനും തെക്കോട്ടു പതിഞ്ഞതോടെ, സ്വന്തം ദേശം സംരക്ഷിക്കാൻ പുലിത്തേവരുടെ പോര് തുടങ്ങി. 1757 ൽ തേവർ ഉൾപ്പെടെ ആ മേഖലയിലെ നാട്ടുമുഖ്യന്മാർ അതുവരെ നവാബിനു നല്കിയിരുന്ന കിസ്തി (കാർഷിക നികുതി) കൊടുക്കേണ്ടെന്നു തീരുമാനിച്ചു.
ദക്ഷിണേന്ത്യയിൽ നാട്ടുമുഖ്യന്മാരെ കീഴടക്കാൻ ആർകോട്ട് നവാബ് നിയോഗിച്ചത് മദിരാശി ആർമിയിൽ കമാൻഡന്റ് ആയിരുന്ന മുഹമ്മദ് യൂസഫ് ഖാനെയാണ് (മതപരിവർത്തനം സ്വീകരിച്ച മരുതനായകം. പിന്നീട് ബ്രിട്ടീഷുകാരുടെ ശത്രുവായി മാറിയ മരുതനായകത്തെ അവർ ചതിച്ചു കൊലപ്പെടുത്തുകയായിരുന്നു). പുലിത്തേവരെ പിടികൂടാൻ കെണിയൊരുക്കിയതും യൂസഫ് ഖാൻ തന്നെ. പിടിക്കപ്പെട്ട പുലിത്തേവർ ശങ്കരൻകോവിലിലെ ശിവക്ഷേത്രത്തിൽ പ്രാർത്ഥിക്കണമെന്ന ആഗ്രഹമറിയിച്ചു. പ്രാർത്ഥനയ്ക്കിടെ ക്ഷേത്രത്തിൽ നിന്ന് രക്ഷപ്പെട്ട തേവരെ പിന്നീട് കാണാതായെന്ന് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ചു. സൈന്യം അദ്ദേഹത്തെ രഹസ്യമായി വധിച്ചെന്നാണ് കരുതപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |