തിരുവനന്തപുരം: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയ ദിവസമാണ് 1925 മാർച്ച് 12 വ്യാഴാഴ്‌ച. മതങ്ങൾ ഭിന്നമെങ്കിലും സത്ത ഒന്നാണെന്ന് ഗാന്ധിജിക്ക് ബോദ്ധ്യപ്പെട്ട ദിവസം. ചരിത്രപുരുഷന്മാരുടെ സമാഗമം വർക്കല ശിവഗിരിയിൽ ശാരദാമഠത്തിന് അരികിലുള്ള മാവിൻചുവട്ടിലായിരുന്നു. മതം ഒന്നേയുള്ളൂ എന്ന ഗുരുദേവന്റെ വാദത്തോട് വിയോജിച്ച ഗാന്ധിജി, വിഭിന്ന മനുഷ്യരുള്ളിടത്തോളം വിഭിന്ന മതങ്ങളുണ്ടാകുമെന്നും സഹിഷ്‌ണുതയാണ് വേണ്ടതെന്നും വാദിച്ചു. മാവിൽ നിന്ന് ഇലകൾ പറിച്ച് ഗാന്ധിജി ചോദിച്ചു: ‘നോക്കൂ, ഈ ഇലകളുടെ രൂപം ഭിന്നമല്ലേ? ‘ഇലകളുടെ രൂപം ഭിന്നമായിരുന്നാലും രുചി ഒന്നുതന്നെയാണ്’ എന്നായിരുന്നു ഗുരുവിന്റെ മറുപടി.
വർക്കലയിൽ തിരുവിതാകൂർ ഭരണാധികാരിയായ റീജന്റ് സേതുലക്ഷ്‌മിഭായിയെ കണ്ട ശേഷമാണ് ശിവഗിരി മഠത്തിൽ ഗാന്ധിജി എത്തുകയും താമസിക്കുകയും ചെയ്‌തത്. വ്യാഴാഴ്‌ച സായാഹ്നത്തിലും വെള്ളിയാഴ്‌ച പ്രഭാതത്തിലും ഓരോ സംഭാഷണം ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മിൽ നടന്നു. ശിവഗിരിയിലെ എ.കെ. ഗോവിന്ദദാസിന്റെ കെട്ടിടത്തിലായിരുന്നു ഗാന്ധിജിയുടെ താമസം. സി. രാജഗോപാലാചാരി അടക്കം പല പ്രഗത്ഭരും ഒപ്പമുണ്ടായിരുന്നു.
വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള മാർഗം തുടങ്ങിയവയെപ്പറ്റി സംഭാഷണം നീണ്ടു. അയിത്തത്തിനെതിരാണെങ്കിലും വർണവ്യവസ്ഥ നിലനിൽക്കണമെന്നായിരുന്നു ഗാന്ധിജിക്ക്. എന്നാൽ, ജാതിയുടെ അതിർവരമ്പ് ഇല്ലാതാക്കാൻ ജാതിലക്ഷണങ്ങളെ തന്നെ മായ്ച്ചുകളയണമെന്ന് ഗുരു ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തി. ആദ്ധ്യാത്മിക മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോയെന്ന് ഗാന്ധിജി ചോദിച്ചപ്പോൾ അന്യമതത്തിലും മോക്ഷമാർഗങ്ങളുണ്ടല്ലോ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആദ്ധ്യാത്മിക മോക്ഷപ്രാപ്‌തിക്ക് ഹിന്ദുമതം ധാരാളം പര്യാപ്‌തമാണെന്നും പക്ഷെ ലൗകികമായ സ്വാതന്ത്ര്യത്തെയാണ് ജനങ്ങൾ അധികം ഇച്ഛിക്കുന്നതെന്നും ഗുരു ചൂണ്ടിക്കാണിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധിക്ക് ശേഷം 1934 ജനുവരി 20നും 1937 ജനുവരി 16നും ഗാന്ധിജി ശിവഗിരി സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |