മഴക്കാലമായാൽ പ്രളയം, മഴ മാറിയാൽ വരൾച്ച കുറച്ചുകാലമായി കേരളത്തിലെ സ്ഥിതിയാണിത്. വേനൽ കടുത്തുവരുന്ന ഇനിയുള്ള ദിവസങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കാണ് സംസ്ഥാനം കൂപ്പു കുത്തുന്നത്. സംസ്ഥാനത്തെ ശുദ്ധജല സ്രോതസുകളുടെ (കുളങ്ങൾ, കിണറുകൾ, നദികൾ പോഷകനദികൾ, തടാകങ്ങൾ, അണക്കെട്ടുകളുടെ ജലസംഭരണികൾ, നെൽവയലുകൾ, കോൾ നിലങ്ങൾ, ചതപ്പുകൾ) എണ്ണമെടുത്താൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. പിന്നെ എവിടെയാണ് പാളിച്ച സംഭവിച്ചത് ? ആവശ്യത്തിലധികം മഴ പല മാസങ്ങളിലായി ലഭിക്കുന്നുണ്ട് എന്നിട്ടും എവിടെയും രൂക്ഷമായ കുടിവെള്ള ക്ഷാമം!
താളംതെറ്റിയത് എവിടെയാണ് ?
ശരിയായ ജലമാനേജ്മെന്റിന്റെ അഭാവമാണ് കേരളത്തിലെ ജലക്ഷാമത്തിന്റെ കാരണമെന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. ഏറ്റവും ശുദ്ധമായ മഴവെള്ളം കേരളത്തിലെ മണ്ണിൽ വീഴുന്നതോടെ മലിനമാകുകയാണ്. ഭൂഗർഭജല റീചാർജിങ്ങിനുള്ള എല്ലാ പ്രകൃതിദത്ത സംവിധാനങ്ങളും വികസനത്തിന്റെ കുത്തൊഴുക്കിൽ ഇല്ലാതായി. ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിൽ നിന്നും ലോണെടുത്ത് കാന നിർമ്മിച്ച് പെയ്ത്തുവെള്ളം കായലിലും കടലിലും കൊണ്ടെത്തിച്ച് ഉപ്പുവെള്ളമാക്കി. ജലക്കുടങ്ങളായ കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കി. ഖര - ദ്രവ മാലിന്യ സംസ്കരണത്തിന്റെ അഭാവം നദികളടക്കമുള്ള ജലസ്രോതസുകളെയും എന്തിനേറെ ഭൂഗർഭ ജലസ്രോതസുകളെ ഉൾപ്പടെ മലിനമാക്കി. സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്കരണം ഇന്നും കീറാമുട്ടിയായി തുടരുന്നു.
വെള്ളംകുടി മുട്ടിക്കുന്നവർ
പൊതു ജലവിതരണത്തിന് നല്ല വെള്ളം ദുർലഭമായി. അപ്പോഴാണ് ജലശുചീകരണത്തിന് ആവശ്യമായ ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും വില വർദ്ധനയുടെ പേരുപറഞ്ഞു സർക്കാർ വെള്ളക്കരം വർദ്ധിപ്പിച്ചത്. ജലത്തിന്റെ വിലവർദ്ധന പറഞ്ഞു തദ്ദേശ സ്ഥാപനങ്ങൾ പൊതുടാപ്പുകൾ നിറുത്തലാക്കുകയാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും കേരളത്തിലെ സാധാരണക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന സ്ഥിതിയിലാണ്. ഒന്നോർക്കണം, ലോകത്ത് കഴിഞ്ഞ പതിറ്റാണ്ടിൽ മൂന്നു ശതകോടി ജനങ്ങൾ പ്രകൃതി ദുരന്തങ്ങളുടെ ഇരകളായിരുന്നു അതിൽ 85 ശതമാനവും വെള്ളപൊക്കവും വരൾച്ചയും മൂലമാണ്. കേരളത്തിലെ ജനങ്ങളുടെയും സ്ഥിതി വിഭിന്നമല്ല. ഇത്രയേറെ വെള്ളമുള്ള കേരളത്തിൽ പ്രതിദിനം ഒരു സാധാരണ മനുഷ്യന് ശരാശരി 50 ലിറ്റർ ജലമാണ് ആവശ്യമായി വരുന്നത്. അതുപോലും ലഭിക്കുന്നില്ല എന്നത് പരിതാപകരമാണ്.
ജലസ്രോതസുകളെ സംരക്ഷിക്കേണ്ടതാര് ?
ജലവിതരണം പോലെ തന്നെ സർക്കാരിന്റെ കടമയാണ് ജലസ്രോതസുകളുടെ സംരക്ഷണവും. കേരളത്തിൽ ജല അതോറിറ്റിയും വ്യവസായശാലകളും കൃഷിവകുപ്പും വൈദ്യുതി ബോർഡും മറ്റും ജലം ആവശ്യാനുസരണം ഉപയോഗിച്ച് പണമുണ്ടാക്കുന്നു എന്നല്ലാതെ ഒരു വകുപ്പും ജലസംരക്ഷണത്തിന് ചെറുവിരൽ അനക്കുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ഗാർഹിക, വ്യാവസായിക മലിനജലവും ഖരമാലിന്യങ്ങളും ശുദ്ധജലസ്രോതസുകളിൽ എത്താതിരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മഴവെള്ള മാനേജ്മെന്റ് നടത്താതെ, കേരളത്തിലെ കുടിവെള്ള ക്ഷാമത്തിനും, പ്രളയ നിയന്ത്രണത്തിനും പരിഹാരമുണ്ടാകില്ല. ജല മാനേജ്മെന്റിനായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഘടന, ജലം അരിച്ചിറങ്ങൽ ശേഷി, വെള്ളക്കെട്ട് സാദ്ധ്യത എന്നിവ പഠിച്ച്, വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്ത് വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം.
പ്രളയജലം കൈകാര്യം ചെയ്യുന്നതും, മലിനജലം ഒഴുക്കികൊണ്ട് പോകുന്നതും വ്യത്യസ്തമാണ്. സുരക്ഷിതമായ കുടിവെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ഹിമാചൽ പ്രാദേശിലെ രാജ്ഭവന്റെ താഴെ നിർമിച്ചിട്ടുള്ള കൂറ്റൻ ജലടാങ്ക് ആ സംസ്ഥാനം ജലമാനേജ്മെന്റിനു നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നു. നല്ല വെള്ളം മലിനമാക്കി ശുദ്ധജല ദൗർലഭ്യം സൃഷ്ടിച്ച് ജലക്കരം വർദ്ധിപ്പിക്കുന്ന ഭാരതത്തിലെ ഏക സംസ്ഥാനം കേരളം മാത്രമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |