
ബംഗളൂരു: പണം നൽകാൻ ആവശ്യപ്പെട്ട ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിച്ച് കർണാടക ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീലാണ് അക്രമണം നടത്തിയത്. സംഗപ്പ എന്ന ടോൾ ഗേറ്റ് ജീവനക്കാരനാണ് മർദ്ദനമേറ്റത്.
താർ എസ്‌യുവിയിൽ വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് പോവുകയായിരുന്നു സമർത്ഗൗഡ. ടോൾ ബൂത്തിൽ പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ താൻ വിജുഗൗഡയുടെ മകനാണ് പണം നൽകാൻ കഴിയില്ലെന്നായിരുന്നു സമർത്ഗൗഡയുടെ മറുപടി. എന്നാൽ ഏത് വിജുഗൗഡയെന്ന് ജീവനക്കാരൻ ചോദിക്കുകയും സമർത്ഗൗഡയെ അത് പ്രകോപിപ്പിക്കുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം സംഗപ്പയെ ടോൾ ബൂത്തിനുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു.
ജീവനക്കാർ ഇടപെട്ടാണ് ആക്രമണം തടഞ്ഞത്. പരിക്കേറ്റ സംഗപ്പയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. 2008 മുതൽ ബാലേശ്വർ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി നേതാവാണ് വിജുഗൗഡ പാട്ടീൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |