SignIn
Kerala Kaumudi Online
Thursday, 19 February 2026 12.06 AM IST

പ്രണയം പുറത്തുവരാതിരിക്കാൻ ഗർഭം അലസിപ്പിച്ചു, ഭ്രൂണത്തെ അഴുക്കുചാലിൽ ഉപേക്ഷിച്ച് 16കാരി

Increase Font Size Decrease Font Size Print Page
foetus

അഹമ്മദാബാദ്: സൂറത്തിലെ അപേക്ഷാനഗറിലുളള ഒരു അഴുക്കുചാലിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി. ഒഴിഞ്ഞ സിഗര​റ്റ്, ബലൂൺ പാക്ക​റ്റുകൾക്കിടയിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. അഴുക്കുചാലിന് സമീപത്തായി കഴുകൻ വട്ടമിട്ട് പറക്കുന്നത് കണ്ട പ്രദേശത്തെ കുട്ടികളാണ് സംശയം തോന്നി തിരച്ചിൽ നടത്തിയത്. ഇതോടെയാണ് ഭ്രൂണം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിക്കുകയുമായിരുന്നു, ജനുവരി ഒമ്പതിനായിരുന്നു സംഭവം.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഭ്രൂണം കൂടുതൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു. ഭൂണത്തിന് ജീവനില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് 16കാരിയിലേക്കായിരുന്നു. ആദ്യം ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയും അമ്മയും സത്യം പറഞ്ഞിരുന്നില്ല. ഒടുവിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയായിരുന്നതായി തെളിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കാമുകനെക്കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തിയത്.

സൂറത്തിലെ പാണ്ടേശ്വരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന 17കാരനുമായി പ്രണയത്തിലായിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ഇൻസ്​റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. പലപ്പോഴായി ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി പറഞ്ഞു. തുടർന്ന് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ കാമുകൻ മുംബയിലേക്ക് നാടുവിടുകയായിരുന്നു.

മുംബയിൽ നിന്ന് ഗർഭം അലസിപ്പിക്കുന്നതിനായി 17കാരൻ പെൺകുട്ടിക്ക് ഗുളികകൾ അയച്ചുകൊടുത്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇത് കഴിച്ചതോടെ പെൺകുട്ടിയുടെ ഗർഭം അലസുകയും ഭ്രൂണം ഉപേക്ഷിക്കുകയുമായിരുന്നു. രണ്ടുപേരുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടിയെ കസ്​റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ജുവനൈൽ ജസ്​റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

TAGS: CASE DIARY, FOETUS, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY