
നെയ്യാറ്റിൻകര/പാറശാല: കല്യാണം കഴിഞ്ഞ് 10 വർഷമായിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. വ്ലാത്താങ്കര സ്വർഗാരോപിതമാതാ ചർച്ചിന് സമീപം വൃന്ദാവൻ ഭവനിൽ അൽമ എം.എൽ (33) കൊല്ലപ്പെട്ട സംഭവത്തിൽ വിഷ്‌ണുവിനെയാണ് (36) പാറശാല പൊലീസ് അറസ്റ്റുചെയ്‌തത്.
കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. അൽമയെ കൊലപ്പെടുത്തിയെന്ന വിവരം വിഷ്‌ണു വീടിനടുത്ത് താമസിക്കുന്ന തന്റെ സഹോദരന്റെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 8ഓടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ അൽമയെ കഴുത്തിൽ നിന്ന് രക്തം വാർന്നൊഴുകി കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി.എസ്.സി പരീക്ഷാ പരിശീലന സ്ഥാപനങ്ങളിലെ അദ്ധ്യാപകനായ വിഷ്ണു പ്രശസ്ത അഭിഭാഷകൻ പരേതനായ കെ.ജി.വിജയകുമാറിന്റെ മകനാണ്. അൽമയെ ട്യൂട്ടോറിയൽ കോളേജിൽ വിഷ്‌ണു പഠിപ്പിച്ചിട്ടുണ്ട്. ഇരുസമുദായങ്ങളിൽപെട്ട ഇവരും പ്രണയിച്ചാണ് വിവാഹിതരായത്. വീട്ടിൽ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. വിഷ്ണുവും അൽമയും പരിസരവാസികളുമായി കൂടുതൽ ബന്ധം പുലർത്തിയിരുന്നില്ല. വീടിന്റെ ഗേറ്റ് അടച്ചിട്ടശേഷം നായ്‌ക്കളെ തുറന്നുവിടുകയായിരുന്നു പതിവെന്നും ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും അയൽവാസികൾ പറയുന്നു.
വ്ലാത്താങ്കര വൃന്ദാവൻ സ്‌കൂളിന്റെ ട്രസ്റ്റ് അംഗം കൂടിയാണ് വിഷ്ണു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |