
മാനേജ്മെന്റിന്റെ പരാതിയിൽ അന്വേഷണം
കൊച്ചി: പ്രമുഖ സ്വകാര്യ ആശുപത്രിയുടെ ബില്ലിംഗ് വിഭാഗം ജീവനക്കാർ സ്വന്തം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് രോഗികൾ അടയ്‌ക്കുന്ന ബിൽത്തുകയിൽ തിരിമറി നടത്തിയെന്ന് പരാതി. അഞ്ചു കൊല്ലത്തിനിടെ 5. 25 കോടി രൂപയുടെ തിരിമറി നടന്നന്നെ ആശുപത്രി മാനേജ്മെന്റിന്റെ പരാതിയിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു.
വർഷങ്ങളായി തുടരുന്ന തട്ടിപ്പ് അടുത്തിടെ നടന്ന ആഭ്യന്തര ഓഡിറ്റിലാണ് പുറത്തായത്. രോഗികളിൽ നിന്ന് പണമായി സ്വീകരിക്കുന്ന ബിൽത്തുക ആശുപത്രിയിൽ വരുവുവയ്‌ക്കുന്നതിന് പകരം ജീവനക്കാരുടെ ക്രെഡിറ്റ് കാർഡുകളുപയോഗിച്ചാണ് അടച്ചത്. 45 ദിവസത്തെ ക്രെഡിറ്റ് കാലയളവ് വരെ രോഗികൾ നൽകിയ പണം ജീവനക്കാർ കൈവശം സൂക്ഷിക്കും. 2021 ജനുവരി മുതൽ ഓഡിറ്റ് നടന്ന 2026 മാർച്ച് 31വരെ ഇത്തരത്തിൽ തിരിമറി നടന്നതായി കണ്ടെത്തി.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ച ശേഷം രോഗികളുടെ പണം ഇവർ മറ്റു കാര്യങ്ങൾക്കായി വകമാറ്റിയെന്നാണ് ആരോപണം. ആശുപത്രി എച്ച്.ആർ മാനേജർ നൽകിയ പരാതിയിലാണ് കേസെടുത്തത്. നിലവിൽ ആരെയും പേരെടുത്ത് പറഞ്ഞ് പ്രതിചേർത്തിട്ടില്ല. മാനേജ്മെന്റിനെ വിശ്വാസവഞ്ചന ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിപ്പെന്ന് മാനേജരുടെ പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബില്ലിംഗ് വിഭാഗത്തിലെ ഏതാനും ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |