
ചെന്നൈ: കാണാതായ യുവതിയെ പഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. 35കാരിയുടെ മരണത്തിൽ കാമുകനായ 27കാരൻ അറസ്റ്റിലായി. അപ്പാക്കുടൽ ടൗണിലെ ബ്യൂട്ടീഷ്യനായ സോണിയ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ ഇവരെ കാണാതായിരുന്നു. സംഭവത്തിൽ മോഹൻ കുമാർ എന്നയാളാണ് അറസ്റ്റിലായത്. ബികോം ബിരുദധാരിയായ ഇയാൾക്ക് സ്വന്തമായി പഴത്തോട്ടവുമുണ്ട്.
രണ്ട് വർഷം മുൻപ് ഭർത്താവിനെ നഷ്ടപ്പെട്ട സോണിയ സ്‌കൂൾ വിദ്യാർത്ഥികളായ മക്കൾക്കും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞും സോണിയ വീട്ടിൽ തിരികെ എത്താത്തതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സോണിയയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസ് മോഹൻ കുമാറിലേക്കെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഗോപിച്ചെട്ടിപ്പാളയത്തിലെ തുണിക്കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് രണ്ടുവർഷം മുൻപ് സോണിയയും മോഹനും കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പ്രണയത്തിലായ ഇവർ ഇടക്കിടെ തോട്ടത്തിൽവച്ച് കാണാറുമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സോണിയ നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
തോട്ടത്തിൽ നേരത്തെ തന്നെ കുഴിയെടുത്ത മോഹൻ എട്ടുമണിയോടെ സോണിയോട് അവിടേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് കല്ലുകൊണ്ട് സോണിയയെ ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തിൽ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം കുഴിച്ചിടുകയും സോണിയയുടെ ഫോണും വസ്ത്രങ്ങളും സമീപത്തെ ഭവാനി കനാലിൽ ഉപേക്ഷിക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസ് തോട്ടത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ മോഹനും അവിടെ സന്നിഹിതനായിരുന്നു. അറസ്റ്റിലായ മോഹൻ കുമാറിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |