തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി. കൊല്ലം ചടയമംഗലം സ്വദേശി അശ്വതിയാണ്(32) പ്രസവത്തെ തുടർന്ന് മരിച്ചത്. യുവതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
ഗർഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ജൂലായ് 24നാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഈ മാസം നാലാം തീയതി ശസ്‌ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് കുഞ്ഞിനെയും അമ്മയെയും വാർഡിലേയ്ക്ക് മാറ്റി. സിസേറിയന്റെ തൊട്ടടുത്ത ദിവസം വയറുവേദനയെ തുടർന്ന് അശ്വതിയെ വീണ്ടും അടിയന്തര ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നാലെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അശ്വതിയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പോസ്റ്റുമോർട്ടത്തിൽ മരണകാരണം വ്യക്തമല്ലെന്നാണ് ഡോക്ടർമാരിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. അന്വേഷണത്തിന്റെ ഭാഗമായി അന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം അശ്വതിയുടെ കുഞ്ഞ് എസ് എ ടി ആശുപത്രിയിൽ പരിചരണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |