പാലക്കാട്: കല്ലടിക്കോട്ട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരുതുംകാട് സ്വദേശികളും അയൽവാസികളുമായ തങ്കയുടെ മകൻ ബിനു (42), ഷൈലയുടെ മകൻ നിധിൻ (26) എന്നിവരാണ് മരിച്ചത്. നിധിനെ വെടിവച്ചശേഷം ബിനു സ്വയം വെടിയുതിർത്തതാകാമെന്ന് കഴിഞ്ഞ ദിവസംതന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബിനു ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കാണെന്നും കണ്ടെത്തി.
ഇയാളുടെ അരയിലെ പൗച്ചിൽ നിന്ന് 17 വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. ബിനു നാടൻ തോക്കുപയോഗിച്ച് കാട്ടുപന്നികളെ വ്യാപകമായി പിടിച്ചിരുന്നു. ബിനു, നിധിന്റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവാക്കൾ നേരത്തെ നല്ല സൗഹൃദത്തിലായിരുന്നു. നിധിന്റെ അമ്മയെക്കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് തർക്കത്തിനുകാരണം.
ഇന്നലെ ഉച്ചയ്ക്ക് പ്രദേശത്ത് രണ്ട് തവണ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് ജില്ലാ ആശുപത്രിയിൽ നടക്കും. നെഞ്ചിൽ വെടിയുണ്ട തുളച്ചുകയറി രക്തം വാർന്ന നിലയിലായിരുന്നു ബിനുവിന്റെ മൃതദേഹം. തൊട്ടരികെ നാടൻ തോക്കുമുണ്ടായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിശോധന നടത്തുന്നതിനിടയിലാണ് വീടിന്റെ സിറ്റൗട്ടിൽ ഇടതുകൈയിൽ കത്തിയുമായി മലർന്ന് കിടക്കുന്ന നിധിന്റെ മൃതദേഹം കണ്ടെത്തിയത്.
12 വർഷം മുമ്പാണ് നിധിനും അമ്മയും സഹോദരനും മരുതംകാട് മൂന്ന് സെന്റ് ഭൂമി വാങ്ങി വീടുവച്ചത്. അച്ഛൻ മരിച്ചതോടെ അമ്മ കൂലിപ്പണി ചെയ്തു കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ ഏകവരുമാനം. നിധിൻ ബീഡിയും സിഗരറ്റും വാങ്ങാൻ മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാറുളളൂ. ഇന്നലെയും അടുത്തുള്ള കടയിൽ ബീഡി വാങ്ങാനെത്തിയിരുന്നു. ബിനു ടാപ്പിംഗ് തൊഴിലാളിയാണ്. നിധിന്റെ വീടിന് 200 മീറ്റർ അകലെയാണ് താമസം. ഒന്നര വർഷം മുമ്പ് അമ്മ മരിച്ചതോടെ ബിനു ഒറ്റയ്ക്കായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |